ഇലമരച്ചില്ലയില്‍

January 21, 2014

വിലയില്ലാത്തവര്‍


















കുത്തെടുക്കാന്‍ നമുക്ക് 
നീലാകാശമേ ഉണ്ടായിരുന്നുള്ളൂ...
മണ്ണായ മണ്ണെല്ലാം പണമുള്ളവര്‍
വേലികെട്ടി തിരിച്ചിരുന്നു.

വക്കുകളടര്‍ന്ന ഓവുചാല്‍ സ്ലാബില്‍ 
മലര്‍ന്നുകിടന്നു മേലേക്ക് നോക്കി നാം
ആകാശത്തെ വീതം വച്ച് കളിച്ചു.
മേഘങ്ങള്‍ വേലികളില്ലാത്ത നമ്മുടെ
സാമ്രാജ്യത്തിലൂടെ പാറിനടന്നു.

ഇറ്റിറ്റു വീണ മഴത്തുള്ളികള്‍
രുചിച്ചപ്പോള്‍ നമ്മുടെ കണ്ണ് നിറഞ്ഞിരുന്നു.
തൊട്ടടുത്ത കടക്കാരന്റെ ചില്ലുകൂട്ടിലെ
വര്‍ണ്ണക്കുപ്പികള്‍ അന്നേരം
നമ്മെ നോക്കി എന്തോ പറഞ്ഞുവല്ലേ ?

അരികിലൂടെ കടന്നുപോയ കുഞ്ഞുങ്ങളുടെ
കയ്യിലെ പുസ്തകങ്ങള്‍ നമ്മെ നോക്കി മുഖം ചുളിച്ചു !
വിലകൂടിയ പുസ്തകങ്ങളല്ലേ,
വിലയില്ലാത്ത നമ്മളെ
അവര്‍ക്കും പിടിച്ചുകാണില്ല.

അല്ലെങ്കിലും
പൊടിപിടിച്ച തറയില്‍ വിരിക്കുന്ന
കടലാസുകളിലെ അക്ഷരങ്ങള്‍
ഒരിക്കലും നമ്മെ പ്രലോഭിപ്പിച്ചിരുന്നില്ല !
നമ്മളിതൊക്കെയാണെന്നു നമുക്കറിയാമെന്നതിനാല്‍
നമുക്കൊന്നിനും ഒരു ബേജാറുമില്ലല്ലോ !!!


Photo courtesy: urbantimes