ഇലമരച്ചില്ലയില്‍

December 4, 2013

ഇനീഷ്യല്‍


ന്നലെ കിട്ടിയ 
തിരിച്ചറിയല്‍ കാര്‍ഡില്‍ 
ഒരു ഇനീഷ്യലിന്റെ അപ്പുറത്തും 
ഇപ്പുറത്തുമാണ് 
ഞാനുമെന്റെ അച്ഛനും.
ആ ഇനീഷ്യല്‍ മുഴുപ്പേരായാല്‍ 
അതൊരു വീട്ടുപേരാകുന്നു;
അല്ല, ഒരു വീടാകുന്നു.
അച്ഛന്റെ സ്വപ്നങ്ങളടുക്കിവച്ച്
വര്‍ഷങ്ങള്‍കൊണ്ടു പണിതുയര്‍ത്തിയ 
വീട്.
എന്‍റെ സ്വപ്‌നങ്ങള്‍ പലതും 
ജനിച്ചതും പൊലിഞ്ഞതും കണ്ട അതേ 
വീട്.
പേരുകള്‍ക്കിടയിലെന്നപോലെ 
ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കിടയിലും 
നിവര്‍ന്നു നില്‍പ്പുണ്ടാ
വീട്,
കേവലമൊരു ഇനീഷ്യലാവാതെ !



November 2, 2013

ചില ഗന്ധങ്ങള്‍ അങ്ങിനെയാണ്


ചില പാട്ടുകള്‍ ചിലരെപ്പറ്റി, ചില ജീവിത മുഹൂര്‍ത്തങ്ങളെപ്പറ്റി നമ്മെയോര്‍മ്മിപ്പിക്കും.ചില ഗന്ധങ്ങളും അങ്ങനെത്തന്നെ !

നാട്ടില്‍ നിന്നും വരുന്നദിവസം ഉപയോഗിക്കുന്ന എന്‍റെ ഷര്‍ട്ടും കെട്ടിപ്പിടിച്ചുറങ്ങുന്ന മക്കളെപ്പറ്റി വീട്ടില്‍നിന്നും പറയുമ്പോള്‍ എനിക്കറിയാം അവര്‍ ആ ഗന്ധത്തിലൂടെ അനുഭവിക്കുന്നത് എന്‍റെ സാമീപ്യവും, സുരക്ഷിതത്വവുമൊക്കെയാണെന്ന്. 

ചില സുഗന്ധ ദ്രവ്യങ്ങള്‍ മണക്കുമ്പോള്‍ നമ്മള്‍ പറയും ഇന്ന ആള്‍ ഉപയോഗിക്കുന്നതാണ് അതെന്ന്. അതുപോലെ നാമാനുഭവിച്ചറിയുന്ന ഓരോ ഗന്ധവും ഒരു ആലിംഗനത്തിന്‍റെ, ഒരു ചുംബനത്തിന്റെ , ഒരു വേര്‍പാടുമായി കെട്ടുപിണഞ്ഞ നിമിഷങ്ങളുടെ,പട്ടിണി കിടന്ന കാലത്തിന്‍റെ, അല്ലെങ്കില്‍ ചിലരുടെ സാമീപ്യത്തിന്റെ ഓര്‍മ്മകളായിരിക്കും.

കഴിഞ്ഞ ദിവസം എനിക്ക് അങ്ങനെയൊരു അനുഭവമുണ്ടായി....ഒരു ഗന്ധം... പക്ഷേ അതെന്നിലൊരു ദുഃഖസ്മൃതിയുണര്‍ത്തുന്ന ഗന്ധമായിരുന്നു. ഏതാണ്ട് പത്തുവയസ്സുള്ള സമയത്ത് എന്‍റെ മനസ്സിനെ അഗാധമായി സ്പര്‍ശിച്ച ഒരു സംഭവം.... ആ ഗന്ധവും അന്നുമുതല്‍ എന്നെ വല്ലാതെ അലട്ടുന്നതായിരുന്നു.

അന്നൊരു ഉച്ച നേരത്തായിരുന്നു അമ്മയുടെ വീട്ടിന്‍റെ അകത്തെ ഏതോ മൂലയില്‍ കരഞ്ഞു തളര്‍ന്നു കിടക്കുകയായിരുന്ന എന്നെ ആരൊക്കെയോ പിടിച്ചെണീല്‍പ്പിച്ച് കോലായയിലേക്ക് കൊണ്ടുവന്നത്.അവിടെ തഴപ്പായയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ചു കിടത്തിയ അമ്മമ്മയുടെ അടുത്ത് അവരെന്നെ ഇരുത്തിയപ്പോള്‍ എന്‍റെ മൂക്കിലേക്ക് അടിച്ചുകയറിയ ഏതോ ടാല്‍ക്കം പൌഡറിന്റെ ഗന്ധമായിരുന്നു അത്.

ആ ദിവസത്തിനു ശേഷം എന്നൊക്കെ ആ ഗന്ധം എന്നെക്കടന്നു പോയിട്ടുണ്ടോ അന്നൊക്കെ ഞാന്‍ കണ്ണു നിറച്ചു പോയിട്ടുണ്ട്.... ചെറുമക്കളിലെ ആദ്യ ആണ്‍തരിയായ എന്നെ ഒരുപാടു സ്നേഹിച്ചിരുന്ന, അകാലത്തില്‍ സ്വജീവിതം അവസാനിപ്പിച്ചു ഞങ്ങളെ ഇട്ടേച്ചുപോയ അമ്മമ്മയെ ഓര്‍ത്ത്......

കുറേ കാലത്തിനു ശേഷം ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് വീണ്ടും ആ ഗന്ധം അനുഭവിക്കേണ്ടി വന്നു..... 
അന്നൊരു വെള്ളിയാഴ്ച്ച എന്‍റെ റൂംമേറ്റ് Yardley യുടെ ടാല്‍ക്കം പൌഡര്‍ വാങ്ങി വന്നു.പള്ളിയില്‍ പോകാന്‍ നേരം അവനതു പൊളിച്ചു മുഖത്തേക്കിട്ടു....നിമിഷ നേരംകൊണ്ട് അതിന്‍റെ മണം എനിക്ക് കിട്ടിയതും ഞാന്‍ കട്ടിലില്‍നിന്നും ചാടിയെണീറ്റ് പുറത്തേക്കിറങ്ങി....എനിക്ക് ശ്വാസം മുട്ടുംപോലെ.... എന്‍റെ വെപ്രാളം കണ്ട് അവന്‍ ബേജാറായി....എന്നോടു ചോദിച്ചു എന്തുപറ്റിയെന്ന്.ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അവനു വിഷമമായി. അപ്പോള്‍ തന്നെ ആ പൌഡര്‍ അവന്‍ വെളിയില്‍ കളഞ്ഞു.

കഴിഞ്ഞ ദിവസം വീണ്ടും... മുഖം കഴുകി തുടക്കാന്‍ പുതിയ ഫേസ് ടിഷ്യൂ ബോക്സ് പൊളിച്ച് ഒരെണ്ണമെടുത്ത് മുഖത്തേക്കമര്‍ത്തിയപ്പോള്‍ ...... അതേ ഗന്ധം.... പെട്ടെന്ന് ഞാനത് വലിച്ചെറിഞ്ഞു.

ഓര്‍മ്മകള്‍ വീണ്ടും പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക്.... മരണമെന്ന അവസ്ഥയെപ്പറ്റി അത്രയൊന്നും ബോധമില്ലാത്ത ഒരു ബാലനും, തഴപ്പായയില്‍ ചുറ്റുമുള്ളതൊന്നും കാണാതെ , അറിയാതെ നിദ്രപുല്‍കിയ ഒരു അമ്മൂമ്മയും....

ചില ഗന്ധങ്ങള്‍ അങ്ങനെയാണ്.... നമ്മളെ സുഖകരമായതും,സുഖകരമല്ലാത്തതുമായപല ഓര്‍മ്മകളിലേക്കും കൊണ്ടു ചെന്നെത്തിക്കും. 

October 6, 2013

താഴോട്ടേക്കൊരു പ്രമോഷന്‍ !


           കാര്യം എനിക്കിട്ടു കിട്ടിയ എട്ട്, എട്ടേമുക്കാലിന്റെ പണിയെക്കുറിച്ചാണ് പറയാന്‍ പോകുന്നതെങ്കിലും ആ പണി വന്ന വഴികൂടെ പറഞ്ഞാലല്ലേ അത് ശരിയാകൂ.അതുകൊണ്ട് ഞാന്‍ എന്‍റെ പ്രവാസത്തിന്‍റെ ആരംഭം മുതല്‍ പറഞ്ഞു തുടങ്ങാം.

           കുഞ്ഞാക്കയുടെ വിസയിലാണ് ഞാന്‍ ആദ്യമായി ഈ നാട്ടിലേക്ക് വന്നത്. ബനിയാസിലെ ഒരു ഷോപ്പിംഗ്‌ മാളിന്‍റെ ഒന്നാം നിലയിലുള്ള ലേഡീസ് ഷോപ്പിലേക്കായിരുന്നു ആദ്യ നിയമനം. നാട്ടില്‍ നിന്നും ഡിഗ്രി കഴിഞ്ഞു നില്‍ക്കുമ്പോള്‍ ഒത്തുകിട്ടിയ ചാന്‍സില്‍ ഇങ്ങോട്ട് ചാടി തുള്ളി പോരുമ്പോള്‍ ഞാന്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല.... ഇതിപ്പോ വന്ന അന്ന് തന്നെ തിരിച്ചു പോകണം എന്ന് തോന്നിപ്പോയി, എന്തെന്നാല്‍ ഞാന്‍ ഡിഗ്രിക്ക് പഠിച്ച അറബിയും ഇവിടെ ആളുകള്‍ സംസാരിക്കുന്ന അറബിയും തമ്മില്‍ ഒരു ബന്ധവുമില്ല...അതെന്നെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. കാരണം പഠിച്ച അറബി പ്രയോഗിക്കാന്‍ ഒരു ചാന്‍സ് ആയല്ലോ എന്നതായിരുന്നു ഇവിടെ വരുംവരെ എന്‍റെയൊരു കണക്കു കൂട്ടല്‍. അതുവഴി നിലവില്‍ ഇവിടെയുള്ള എന്‍റെ നാട്ടുകാരെ ഒക്കെ ഒന്ന് ഞെട്ടിക്കുക .പക്ഷേ എല്ലാ പ്രതീക്ഷകളും വന്ന അന്നുതന്നെ തകര്‍ന്നു.

കൂടെ സെയില്‍സില്‍ ഉണ്ടായിരുന്ന നാട്ടുകാരായ ബാവയും അഷ്റഫും ആശ്വസിപ്പിച്ചു

ഇതൊക്കെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ശരിയാകും, യ്യ് പേടിക്കേണ്ട ഷമീമേ

ആ...ശരിയായാല്‍ എനിക്ക് നല്ലത് എന്നും കരുതി ഞാന്‍ ദിനങ്ങള്‍ എണ്ണിക്കഴിക്കാന്‍ തുടങ്ങി.പലപ്പോഴും കസ്റ്റമേഴ്സിന്റെ മുന്‍പില്‍ പൊട്ടനെപ്പോലെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിലര്‍ ഉറക്കെ ചോദിക്കും

യാ ഷെബാബ് ഇന്ത ഹിമാര്‍ എന്ന്.

               അര്‍ഥം അറിയാത്തതിനാല്‍ ഞാന്‍ വെറുതെ ചിരിക്കും , അപ്പോള്‍ അവര്‍ ബാവയെയോ അഷ്റഫിനെയൊ വിളിച്ചു എന്തൊക്കെയോ പറയുകയും അവരും എന്നെ നോക്കി ചിരിക്കുകയും ചെയ്യും.
           മുപ്പതു ദിവസം കൊണ്ട് അറബി പഠിക്കാം എന്ന പുസ്തകം ഇക്കയോട് പറഞ്ഞു അബുദാബിയില്‍ നിന്നും വരുത്തിച്ചെങ്കിലും അതുകൊണ്ടൊന്നും യാതൊരു കാര്യവുമുണ്ടായില്ല.പലപ്പോഴും ബാക്കിയുള്ള രണ്ടുപേരും ഒരുമിച്ച് ചായ കുടിക്കാനും, നിസ്കരിക്കാനും ഒക്കെ പോകുമ്പോഴായിരുന്നു എനിക്ക് നല്ല പണി കിട്ടുക. തെറ്റിപ്പോകുമോ എന്ന് ഭയന്ന് വില ചോദിക്കുമ്പോള്‍ മൊബൈല്‍ വില്‍ക്കുന്ന ചൈനാക്കാരി പെണ്ണുങ്ങള്‍ ചെയ്യുന്നത് പോലെ കാല്‍ക്കുലേറ്ററില്‍ അടിച്ചു കാണിക്കുകയാണ് ചെയ്യാറ്. പക്ഷെ ചില ഖദ്ദാമമാര്‍ക്ക് അതും മനസ്സിലാവില്ല. തൊട്ടടുത്തുള്ള ടോയ്സ് കടയിലെ സൈനുവാണ് പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷയ്ക്കെത്തുക. എന്‍റെ മിസ്‌കാള്‍ കണ്ടാല്‍ ഉടനെ അവന് മനസ്സിലാവും ഞാന്‍ ഏതോ എഴുത്തും വായനയും അറിഞ്ഞു കൂടാത്ത ഖദ്ദാമയുടെ കയ്യില്‍ പെട്ടെന്ന്.!

           എത്യോപ്പ്യന്‍, ഇന്തോനേഷ്യന്‍ , ഫിലിപ്പിന്‍സ്, ശ്രീലങ്കന്‍ ഖദ്ദാമമാരാണ് കൂടുതലായും ബനിയാസില്‍ ഉള്ളത്. ഇവരെക്കൂടാതെ ഞങ്ങളുടെ കടയിലെ പ്രധാന കസ്റ്റമേഴ്സ് ഹൈദരാബാദി തള്ളമാര്‍ ആണ്.മുന്‍പൊക്കെ ഇവിടെയുള്ള അറബികള്‍ കെട്ടിക്കൊണ്ടുവന്ന സ്ത്രീകള്‍. പക്ഷെ അവരില്‍ പലരും നല്ല സ്ഥിതിയില്‍ ഉള്ളവരും ആണ്.മക്കളെയൊക്കെ കണ്ടാല്‍ ഞെട്ടിക്കുന്ന അറേബ്യന്‍ സൌന്ദര്യധാമങ്ങള്‍ തന്നെ. അങ്ങനെ നല്ല റങ്കുള്ള കാഴ്ചകള്‍ ദിനം പ്രതി കാണാം എന്നതിനാല്‍ എന്തസുഖം വന്നാല്‍പ്പോലും ലീവ് എടുക്കുന്ന പരിപാടി എനിക്കില്ലായിരുന്നു.മറ്റുള്ളവര്‍ക്കാണെങ്കില്‍ ഇതൊന്നും അത്ര പുതുമ അല്ലാത്തതിനാല്‍ തരം കിട്ടിയാല്‍ ലീവ് എടുത്തു മുങ്ങും. 

           പതിയെ പതിയെ അറബി ഭാഷയും ഞാനും തമ്മില്‍ ഏതാണ്ടൊരു മമതയില്‍ ആയി. ജോലി ആസ്വദിച്ചു ചെയ്തു തുടങ്ങിയപ്പോള്‍ പിന്നെ ഭാഷയും കൂടുതല്‍ ഉഷാറായി. അങ്ങിനെ കടയിലേക്ക് വരുന്ന എല്ലാ കസ്റ്റമേഴ്സിനോടും കമ്പനി ആയതോടുകൂടി കുഞ്ഞാക്ക എന്നെ കാഷ് കൌണ്ടറിലേക്ക് മാറ്റി , എന്നിട്ട് മറ്റുള്ളവരോട് പറഞ്ഞു

ഒരു ഡിഗ്രി ഒക്കെ ഉള്ളവനല്ലേ , കാലാകാലം അവനെ എങ്ങനെയാ ഈ പെണ്ണുങ്ങള്‍ക്ക്‌ അടിവസ്ത്രോം മറ്റും എടുത്തു കൊടുക്കാന്‍ നിര്‍ത്തുകഎന്ന്.
            സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ശമ്പളത്തില്‍ കാര്യമായ പുരോഗതിയൊന്നും കാണാതായപ്പോഴാണ് കളമൊന്നു മാറ്റിപ്പിടിക്കണം എന്ന് എനിക്കു തോന്നിയത്. എല്ലാക്കാലവും മൊന്ജ്ജുള്ള ഹൂറികളെയും കണ്ടോണ്ടിരുന്നാല്‍ കെട്ടുപ്രായമെത്തിയ പെങ്ങളുടെ കാര്യത്തില്‍ ഒരു സഹായം പോലും വാപ്പായ്ക്ക് ചെയ്തുകൊടുക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവ്. 

       അങ്ങനെ ഞാന്‍ മുസ്സഫയിലെ ഒരു കെമിക്കല്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി തരപ്പെടുത്തി.രക്ഷപ്പെടുകയാണെങ്കില്‍ നല്ലതല്ലേ , എന്നെക്കൊണ്ട് ഇതിലധികം ശമ്പളമൊന്നും ഈ ജോലിക്ക് തരാന്‍ ആവില്ല എന്നും പറഞ്ഞുകൊണ്ട് കുഞ്ഞാക്ക അത്രയും കാലത്തെ സേവനത്തിന്‍റെ കണക്കുകള്‍ കൂട്ടി (?) കുറച്ചു സംഖ്യ കയ്യില്‍ വച്ച് തന്നു.

                   ഏതെങ്കിലും പുതിയ പയ്യന്മാര്‍ ഉണ്ടെങ്കില്‍ ഇങ്ങട്ട് കൊണ്ടന്നാ ട്ടോ കുട്ട്യേഎന്നും പറഞ്ഞു മൂപ്പര് താഴെയുള്ള വാച്ച്കടയിലേക്ക് പോയി.രാത്രിയുള്ള വിമാനത്തിനു നാട്ടിലേക്ക് കയറാനുള്ള തയ്യാറെടുപ്പിനു ഞാനും.
                ഒരു പകരക്കാരനെ എത്തിച്ചു കൊടുക്കുക എന്ന ദൌത്യം ഞാന്‍ ഏറ്റെടുത്തത് മറ്റൊന്നും കൊണ്ടല്ല, നാട്ടില്‍ ആര്‍ക്കെങ്കിലും വിസ ശരിയാക്കി കൊടുത്താല്‍ ഉണ്ടാകുന്ന ഒരു വില ഓര്‍ത്തിട്ട് കൂടിയായിരുന്നു.അപ്പോഴാണ്‌ മൊട്ടമ്മലെ സാജിദാത്താന്റെ മോന്‍ മനാഫിനെക്കുറിച്ച് എനിക്കോര്‍മ്മ വന്നത്.അടിവസ്ത്രം കാണിച്ചുള്ള സ്റ്റൈലില്‍ കുപ്പി പാന്‍റുമുടുത്ത് കറന്റടിച്ച പോലെ മുടിയുമാക്കി ഉമ്മാനെ ഭീഷണിപ്പെടുത്തി പെട്രോള്‍ അടിക്കാനുള്ള കാശും തരപ്പെടുത്തി നാട്ടില്‍ അങ്ങിങ്ങ് പാഞ്ഞു നടന്നു തഞ്ചത്തില്‍ കാണുന്ന പെണ്‍പിള്ളേരുടെയെല്ലാം വായിലിരിക്കുന്നത് കേള്‍ക്കുക എന്നതൊഴികെ വേറൊരു കുറ്റവുമില്ലാത്ത പയ്യന്‍ എന്ന നിലയ്ക്കാണ് മനാഫിന് ആ വിസ കൊടുക്കാം എന്ന് ഞാന്‍ ആലോചിച്ചത്. 


                 അല്ലാതെ അവന്‍റെ അസാന്നിദ്ധ്യത്തില്‍ സഹോദരി റസിയയോടുള്ള എന്‍റെ മേനെ പ്യാര്‍ കിയാഒന്നുഷാറാക്കാം എന്നു കരുതിയാണ് എന്നാരെങ്കിലും അടക്കം പറയുന്നുണ്ടെങ്കില്‍ അത് കേവലം മാദ്ധ്യമങ്ങളുടെ വിഷയങ്ങള്‍ വളച്ചൊടിക്കുന്ന രീതി കണ്ടു പഠിച്ച ആളുകളുടെ കേവലം കൊനിഷ്ടു വാര്‍ത്തകളായി അവഗണിക്കണമെന്നെ എനിക്കു പറയാനുള്ളൂ. അങ്ങിനെ മനാഫിനെ കുഞ്ഞാക്കയുടെ അടുത്തെത്തിച്ചപ്പോള്‍ എനിക്കെന്തെന്നില്ലാത്ത ചാരിതാര്‍ത്ഥ്യം !! ഒരു വെടിക്ക് കൈനിറയെ പക്ഷികള്‍ !

........................................................................................................
                  കുഞ്ഞാക്കയുടെ പതിവില്ലാത്ത വിളിയുടെ പൊരുള്‍ അറിയാന്‍ ഇന്നലെ ഞാന്‍ ബനിയാസിലേക്ക് പോയി. പുതിയ കമ്പനിയിലെ ജോലിത്തിരക്ക് കാരണം അങ്ങോട്ടൊന്നും കാണാത്തതിലുള്ള സുഹൃത്തുക്കളുടെ പരാതിയും തീര്‍ക്കാം എന്ന് കരുതി ചെന്നപ്പോള്‍ ബാവയാണ് ആദ്യം എന്നെ കണ്ടത്. കുഞ്ഞാക്ക കടയില്‍എത്തിയിട്ടുണ്ടായിരുന്നില്ല.വിഷയം ചോദിച്ചപ്പോള്‍ ബാവയും അഷറഫും മരണച്ചിരിയായിരുന്നു. ഉള്ളില്‍ ഏതോ കസ്റ്റമറെ ഡീല്‍ ചെയ്യുന്ന ഭാവി അളിയന്‍ എന്നെ കണ്ടില്ലെന്നു തോന്നുന്നു. 

വാ നമ്മക്ക് പുറത്തോട്ട് നില്‍ക്കാംഎന്നും പറഞ്ഞു ബാവ എന്നെയും കൂട്ടി തൊട്ടടുത്തുള്ള ഷഫീക്കിന്റെ ഫാന്‍സിയിലേക്ക് കയറി.

കുഞ്ഞാക്ക വിളിപ്പിച്ചത് എന്തിനാണ് എന്നറിയാന്‍ എനിക്ക് തിടുക്കമായി. ഞാന്‍ ബാവയോട് ചോദിച്ചു. അവന്‍ ചിരി അടക്കിക്കൊണ്ടു പറഞ്ഞു

പഹയാ നിനക്കെവിടുന്നാ ഇജ്ജാതി സാധനത്തിനെ കിട്ടിയത് ?” 
               മനാഫിനെയാണ് ഉദ്ദേശിച്ചത് എന്നറിഞ്ഞപ്പോള്‍ എന്‍റെ നെഞ്ചിനൊരു കനം കൂടിയപോലെ ! പടച്ചോനെ ഇനി ഇവനെങ്ങാനും വല്ല ഖദ്ദാമമാരുടേയും കയ്യില്‍ നിന്നും തല്ലു മേടിച്ചോ .... ഹേയ് അങ്ങനെ വരാന്‍ വഴിയില്ല ! പിന്നെ എന്താണ് ! 

ഒരെത്തും പിടിയുമില്ലാതായി.മനുഷ്യനെ തീ തീറ്റിക്കാതെ നീ കാര്യം പറ ബാവേ.
              “ ഡാ അവന്‍റെ ഉഷാറ് കണ്ടിട്ട് കുഞ്ഞാക്ക അവനെ കഴിഞ്ഞാഴ്ച്ച മുതല്‍ കേഷ് കൌണ്ടറിലാക്കി, രണ്ടു ദിവസം ഇരുന്നു കഴിഞ്ഞപ്പോള്‍ ചെക്കന്‍ പറയാ അവനു താഴോട്ടെക്ക് പ്രമോഷന്‍ വേണന്ന്...താഴെയുള്ള വാച്ച് കടയിലേക്കാണ് അവന്‍ ചോദിക്കുന്നതെന്നു കരുതി കുഞ്ഞാക്ക പറഞ്ഞു അവിടെ ഇപ്പൊ തന്നെ ആവശ്യത്തിന് പണിക്കാരുണ്ട്‌ നീ ഇവിടെ തന്നെ നിന്നോ, വല്ലോരും കാന്‍സല്‍ ആകുമ്പോ നിന്നെ അവിടേക്ക് മാറ്റാം എന്ന്...

ഒഹ്... ഇതിനാണോ ഞാന്‍ ഇത്രേം ടെന്‍ഷന്‍ അടിച്ചത് എന്ന് കരുതി ഒരു ദീര്‍ഘ ശ്വാസം എടുക്കുമ്പോഴാണ് ഉള്ള ശ്വാസവും പോകുന്ന തരത്തില്‍ ബാവ കാര്യം വ്യക്തമാക്കി പറഞ്ഞത്....
              “നിന്‍റെ ഭാവി അളിയന് താഴെ വാച്ച് കടയിലെക്കല്ലത്രേ പ്രമോഷന്‍ വേണ്ടത് , ഇവിടെ കാഷ് കൌണ്ടറില്‍ നിന്നൊഴിവാക്കി സെയില്സിലേക്ക് താഴ്ത്തികൊടുക്കണമത്രേ...!! എന്നാലെ അവന്‍റെ തൊട്ടു തലോടലൊക്കെ നടക്കുകയുള്ളൂ... !

പടച്ചോനേ ഇതാണോ ഈ താഴോട്ടേയ്ക്കുള്ള പ്രമോഷന്‍ !!! 
                 എടാ ഭാവി അളിയാ.... പുന്നാര മോനേ... നിനക്ക് ഖദ്ദാമമാരെ തൊട്ടു തലോടാന്‍ വേണ്ടി കേവലം സെയില്‍സ്മാന്‍ ആയി ജീവിതം തീര്‍ക്കണമല്ലേ?

                  എന്നാലും ഈ ചെക്കന്‍ എന്നെക്കൂടി ഇങ്ങനെ നാറ്റിച്ചു കളയുമെന്നത് സ്വപ്നേപി ഓര്‍ത്തില്ല. ഭാവിയിലെ അളിയന്‍ എന്ന് സ്വകാര്യമായി കൂടെയുള്ളവരോട് പറയേണ്ടായിരുന്നു എന്ന് തോന്നിപ്പോയി എനിക്ക്. എന്നാലും നിന്നെയിവിടെ കൊണ്ടുവന്നു എന്ന ഒരു തെറ്റല്ലേ ഞാന്‍ ചെയ്തുള്ളൂ ? അതിനു നീ എന്‍റെ മാനം കൂടി കപ്പലു കേറ്റണ്ടായിരുന്നു.. ഇനി നില്‍ക്കുന്നത് പന്തിയല്ല , കുഞ്ഞാക്ക വരുംമുന്‍പ് സ്ഥലം വിടുന്നതാണ് ഉള്ള മാനം കളയാതിരിക്കാന്‍ നല്ലത് എന്നും കരുതി ഞാനന്നവിടുന്ന്‍ ഓടി രക്ഷപ്പെട്ടു.

October 4, 2013

പട്ടുതൂവാല

ഇന്നലെയാ പട്ടുതൂവാല ‍വീണ്ടുമെടുത്തു-
ഞാനെന്‍ കണ്ണില്‍ ‍ചേര്‍ത്തുവച്ചു ;
നിന്റെയോര്‍മ്മകളില്‍ നീറും മനസ്സപ്പോള്‍
കരയിലറിയാതെ വീണ മീനിനെപ്പോല്‍
പിടപിടാ പിടയ്ക്കുന്നുണ്ടായിരുന്നു.

തുന്നല്‍ക്ലാസ്സില്‍ ‍പൂതുന്നല്‍ ‍പഠിച്ചനാള്‍
നീ തുന്നിയതായിരുന്നു ആ തൂവാല.
അതിലെ ചുകന്ന രൂപമില്ലാത്ത പുഷ്പവും, 
രണ്ടു പച്ചയിലകളും 
ഇന്നുമുണ്ട് നിറം മങ്ങിയാണെങ്കിലും.

അന്നൊരു മഴമൂടിയ നാള്‍
ആണ്‍ പെണ്‍ ക്ലാസ്സുകളുടെ
അതിര്‍ത്തിയായ 
വട്ടമണി കെട്ടിയ ഇരുണ്ട ഇടനാഴിയില്‍വച്ച്
മറക്കാതിരിക്കാന്‍ നീ തന്ന സമ്മാനം.

നീ വിട പറഞ്ഞിത്രനാള്‍ കഴിഞ്ഞും
എന്നില്‍ ‍നിന്‍ഗന്ധമായ് 
കൂട്ടായുണ്ട് സഖീ,
നിറം മങ്ങിയ എന്‍റെ സ്വപ്നങ്ങളെപ്പോലെ -
നിറം മങ്ങിയ ഈ തൂവാലയും....

September 30, 2013

കുട്ടിപ്രക്ഷോഭകാരികള്‍


         ന്നിലൊരു പ്രക്ഷോഭകാരിയുടെ മനസ്സുണ്ടായത് എന്നുമുതലാണെന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയാന്‍ എന്‍റെ ബാല്യകാല സുഹൃത്തുക്കള്‍ക്ക് കഴിയും.

            അല്ലെങ്കില്‍ വേണ്ട, ആ കഥ ഞാന്‍ തന്നെ പറയാം. കുറച്ചുദിവസംമുന്‍പ്‌ ഒന്നാം ക്ലാസ്സുമുതല്‍ എന്‍റെ കൂടെ പഠിച്ചിരുന്ന മൂസ്സ എന്ന സുഹൃത്ത്‌ ഈ സംഭവം ഓര്‍മ്മിപ്പിച്ചപ്പോള്‍ നൂറുശതമാനം കാര്യങ്ങള്‍ മനസ്സിലേക്ക് വന്നില്ലെങ്കിലും ഞാനത് ഓര്‍ത്തെടുത്ത് എഴുതുകയാണ്.

        അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് സംഭവം. ഞങ്ങള്‍ തെറ്റിനെതിരെയുള്ള പ്രതികരണം അല്ലെങ്കില്‍ 'അവകാശസമരം' എന്ന നിലയില്‍ ആദ്യത്തെ സമരം സംഘടിപ്പിക്കുന്നത് അന്നാണ്.കാര്യം കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നിയേക്കാമെങ്കിലും അന്നത് ഞങ്ങള്‍ക്ക് അഭിമാനത്തിന്‍റെ പ്രശ്നമായിരുന്നു. കാര്യം നിസ്സാരം ...പ്രശ്നം ഗുരുതരം എന്നതായിരുന്നു അവസ്ഥ !

            ഞാന്‍ പഠിച്ച എല്‍പീ സ്കൂളില്‍ അഞ്ചാം തരം വരെ ഉണ്ടായിരുന്നു ക്ലാസ്സുകള്‍ . ഉച്ചക്കഞ്ഞി വിതരണം അന്ന് എല്‍ . പി തലം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ഉച്ചക്കഞ്ഞിക്കായി കാത്തിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.ആയതിനാല്‍ ഞങ്ങള്‍ അഞ്ചാം ക്ലാസുകാര്‍ മുഴുവന്‍ വീടുകളില്‍പോയി ഭക്ഷണം കഴിച്ചു വരികയായിരുന്നു പതിവ്. 

            അന്നൊരു ദിവസം സ്കൂള്‍ പെട്ടെന്ന് ഉച്ചയ്ക്ക് വിടാന്‍ തീരുമാനിച്ചപ്പോള്‍ വച്ച ഭക്ഷണം ബാക്കിയാവാന്‍ സാദ്ധ്യതയുണ്ടെന്നു മനസ്സിലാക്കിയ , ഹെഡ് മാസ്റ്റര്‍ക്ക് പകരം ചാര്‍ജുണ്ടായിരുന്ന ഇംഗ്ലീഷ് ക്ലാസ്സെടുക്കുന്ന അമ്മദ് മാഷ്‌ ഞങ്ങളോട് പറഞ്ഞു ഇന്ന് നിങ്ങള്‍ എല്ലാവര്‍ക്കും സ്കൂളില്‍ നിന്നാണ് ഭക്ഷണമെന്ന്.ചെറുപയറും കഞ്ഞിയും ആണെങ്കിലും വെറുതെ കിട്ടുന്നതല്ലേ ഒഴിവാക്കേണ്ട എന്ന് ഞങ്ങളും കരുതി. തന്നെയുമല്ല വീട്ടില്‍പോയി ഭക്ഷണം കഴിച്ച ശേഷം പെട്ടെന്ന് കളിക്കാനായി ചാടിപ്പോരാന്‍ ഒക്കില്ല എന്ന ഒരു കാരണവും ഉണ്ടായിരുന്നു.

           പക്ഷേ എല്‍ . പീ സ്കൂള്‍ കുട്ടികള്‍ളും അഞ്ചാംക്ലാസ്സിലെ മറ്റു കുറച്ചു കുട്ടികളും കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ക്ക്‌ തരാന്‍ കഞ്ഞി ബാക്കിയില്ലാതായി. അങ്ങനെ ഞാനും,എം.കെ മൂസ്സ, ജാഫര്‍ കെ, അനീഷ്‌ വീ.കെ, അനീഷ്‌ പീക്കെ, ഹരീന്ദ്രന്‍ സീ.കെ എന്നിവരുമടങ്ങിയ ചെറുസംഘം ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചു.

              ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തിയിട്ട് ചോറില്ല എന്നു പറഞ്ഞപോലെയുള്ള ആ നടപടിയെ ഞങ്ങള്‍ക്ക് അംഗീകരിച്ചുകൊടുക്കാന്‍ ആവുമായിരുന്നില്ല.അങ്ങനെ കൂലങ്കുഷമായ ചര്‍ച്ചയ്ക്കൊടുവില്‍ ഞങ്ങളൊരു തീരുമാനത്തിലെത്തി. നാട്ടില്‍ എല്ലാവരും ശ്രദ്ധിക്കുന്ന പോക്കര്‍ മാപ്പിളയുടെ കടയിലെ കല്ലുപ്പ് ഇട്ടുവെക്കുന്ന മരപ്പെട്ടിയുടെ പുറത്ത് പോസ്റ്റര്‍ ഒട്ടിക്കുക. !!
സ്കൂളിന്‍റെ തൊട്ടടുത്തുള്ള കടയില്‍നിന്നും ആരോ 'പരീക്ഷപേപ്പര്‍ ' വാങ്ങി വന്നു. പിന്നെ എഴുത്ത് എന്‍റെ ദൌത്യമായിരുന്നു. ബോള്‍ പെന്നുകൊണ്ട് സാഹസികമായി വെണ്ടയ്ക്കാ വലിപ്പത്തില്‍ ഞാനെഴുതി.

" കഞ്ഞി തരാമെന്നു വാഗ്ദാനം ചെയ്തിട്ട് കഞ്ഞി തരാതെ പറ്റിച്ച അമ്മദ് മാഷ്‌ നീതി പാലിക്കുക " 

                പോക്കര്‍ മാപ്പിളയുടെ കടയുടെ തൊട്ടടുത്താണ് മൂസ്സയുടെ വീട്. അവന്‍ വീട്ടില്‍പോയി ഒരുപിടി ചോറുമായി വന്നു. അത് 'പോസ്റ്ററില്‍ ' തേച്ചു പിടിപ്പിച്ച് ഒട്ടിച്ചത് കൂട്ടത്തില്‍ ഏറ്റവും വലിയ വില്ലനായിരുന്ന സീ.കെ ഹരീന്ദ്രനയിരുന്നു. 

               അങ്ങനെ ആ പോസ്റ്റര്‍ ഒട്ടിക്കലിനുശേഷം എല്ലാവരും സമാധാനപരമായി പിരിഞ്ഞു പോകാന്‍ തീരുമാനിച്ചെങ്കിലും ജാഫറിന്‍റെ വീട്ടിലെ നാട്ടുമാവിലെ മാങ്ങ ഓര്‍മ്മവന്നപ്പോള്‍ അങ്ങോട്ടേക്ക് വച്ചുപിടിച്ചു. അവിടെ ജാഫറിന്‍റെയും മൂസ്സയുടെയും വല്ല്യുമ്മ പെറുക്കിവച്ച മാങ്ങകള്‍ രുചിച്ചു വീടുകളിലേക്കു പോയ ഞങ്ങള്‍ പിറ്റേന്ന് ഉണര്‍ന്നത് ഒരു സാധാരണ ദിവസത്തിലേക്കയിരുന്നില്ല എന്ന് മനസ്സിലായത്‌ സ്കൂളില്‍ എത്തിയപ്പോഴായിരുന്നു.

              സ്കൂളിലേക്ക് കയറിയതും ഞാന്‍ കണ്ടത് തലേദിവസം കൂടെയുണ്ടായിരുന്ന കൂട്ടുകാരില്‍ ചിലര്‍ ഹെഡ്മാസ്റ്ററുടെ റൂമിന്‍റെ മുന്‍പില്‍ തലയും കുമ്പിട്ടു നില്‍ക്കുന്നതാണ്. എന്നെ കണ്ടമാത്രയില്‍ മുറ്റത്ത്‌ കളിക്കുകയായിരുന്ന കുറേ കുട്ടികള്‍ ആര്‍ത്തു വിളിച്ചു.... 

അജേഷേ മോനേ.... നിന്‍റെ കാര്യവും പോക്കാ..... 

ഞാന്‍ ഞെട്ടി തീരുംമുന്‍പ് അമ്മദ് മാഷുടെ വിളി വന്നു.

"ഡാ .... ഇവിടെ വാ.... " 

               കാലത്ത് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒഴിച്ചതാണെങ്കിലും ആ 'ഡാ'യുടെ ശക്തിയില്‍ ഒരു മൂത്രശങ്ക വീണ്ടും വന്നോ എന്ന സംശയം ഇന്നുമുണ്ട്. 

             അങ്ങനെ എല്ലാവരും എത്തിയെന്നുറപ്പായപ്പോള്‍ മാഷ്‌ ഞങ്ങളെ ഉള്ളിലേക്ക് വിളിപ്പിച്ചു. അകത്ത് എല്ലാ കുട്ടികളുടെയും പേടി സ്വപ്നമായ ആ വലിയ മരപ്പെട്ടി വായും പൊളിച്ചു നില്‍ക്കുന്നു !!!

                പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും ഇട്ടുവെക്കുന്ന ആ പെട്ടിക്ക് ഞങ്ങളെക്കാള്‍ പൊക്കമുണ്ടായിരുന്നു.എല്ലാവരുടെയും നല്ല ജീവന്‍ പോയിരുന്നു.രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല.... ഒരാവേശത്തില്‍ പ്രതികരിച്ചതിന് ഇത്രവലിയ ശിക്ഷ കിട്ടുമെന്ന് ആരും കരുതിയില്ല. എന്തായാലും പെട്ടിയിലേക്ക് ഇറക്കല്‍ എന്ന ശിക്ഷ ഉറപ്പായി !!!

"ആരെടാ ഇതെഴുതിയത് ?" അമ്മദ് മാഷിന്‍റെ ഞെട്ടിക്കല്‍ 

എല്ലാരും എന്നെയൊന്നു നോക്കി.... ഈശ്വരാ തീര്‍ന്നു...! 


എന്‍റെ നാഡീഞരമ്പുകള്‍ സര്‍വ്വം തളര്‍ന്നു.... പെട്ടതു തന്നെ...! പക്ഷെ ആരെയെങ്കിലും ഒറ്റിക്കൊടുത്ത് രക്ഷപ്പെടാന്‍ അന്ന് ആര്‍ക്കും മനസ്സുവന്നില്ല.

"ഹും... പഠിച്ച കള്ളന്മാരാ എല്ലാവനും......മുട്ടേന്നു വിരിയും മുന്‍പേ അവന്റെയൊക്കെ ഒരു സമരം...ഇങ്ങോട്ട് നീങ്ങി നില്‍ക്കിനെടാ..."

            അങ്ങനെ ഞങ്ങളോട് പെട്ടിയുടെ അടുത്തേക്ക് നീങ്ങിനില്‍ക്കാന്‍ കല്‍പ്പന വന്നു.വിറച്ചുകൊണ്ട് എല്ലാവരും പെട്ടിയുടെ അടുത്തേക്ക് നീങ്ങി നിന്നു. രാജ്യത്തിനുവേണ്ടി തൂക്കിലേറാന്‍ പോകുന്ന വിപ്ലവകാരികളുടെ മുഖഭാവമൊന്നും ആയിരുന്നില്ലെങ്കിലും ഏതാണ്ട് മരവിച്ചുകഴിഞ്ഞിരുന്നു എല്ലാരുടെയും മുഖങ്ങള്‍ !ആരുടെ തലയിലായിരുന്നു ഇങ്ങനെ ഒരു ആശയം വന്നതെന്ന് ഒരുവേള ഞാന്‍ ഓര്‍ത്തുപോയി.

            ഒടുക്കം ആവശ്യത്തിന് പേടിച്ചു എന്നു മനസ്സിലായപ്പോള്‍ കൈവെള്ളയില്‍ ചൂരലുകൊണ്ട് ഒരു ഒന്നൊന്നര പ്രയോഗം നടത്തി മാഷ്‌ ഞങ്ങളെ വിട്ടയച്ചു.പെട്ടിയില്‍ അടച്ചിടല്‍ എന്ന മൂന്നാം മുറയില്‍നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട ഞങ്ങള്‍ വെളിയിലെത്തിയതും അതാ നില്‍ക്കുന്നു ഹെഡ്മാഷായ ചാത്തുമാഷ്.സന്തത സഹചാരിയായ ചൂരല്‍കൊണ്ട് ആന്ഗ്യം കാണിച്ചു ഞങ്ങളെ കഞ്ഞിവെക്കുന്ന ഓലപ്പുരയിലേക്ക് വിളിച്ചു. പിടിച്ചതിലും വലിയതാണല്ലോ പടച്ചോനെ മാളത്തില്‍ എന്നും കരുതി ഏതാണ്ട് കരയാരാറായ മുഖത്തോടെ ഞങ്ങള്‍ അടുത്ത് ചെന്നപ്പോള്‍ മാഷ്‌ കഞ്ഞി വെക്കുന്ന ഗോപാലേട്ടനോട് പറഞ്ഞു.

"ഗോപാലാ ഇതാ നമ്മളെ കഞ്ഞി സമരക്കാര്...... ഇവരെ ഒന്ന് നന്നായി സല്‍ക്കരിച്ചു കളയ്" 

"ഓ...ആയ്ക്കോട്ടെ മാഷേ....ഞാനിതാ അവര്‍ക്കുള്ള സ്പെഷല്‍ എടുത്തു വച്ചിട്ടുണ്ട്." 

             അതും പറഞ്ഞു ഒരു വലിയ പാത്രം കഞ്ഞിയും ഒരു വട്ടയില്‍ പുഴുങ്ങിയ ചെറുപയറും മൂടിതുറന്നു കാണിച്ചു തന്നു..... ഞങ്ങളുടെ കണ്ണു തള്ളിപ്പോയി..... ഇത്രേം കഞ്ഞീം പയറും എപ്പോ തീര്‍ക്കാനാ ഞങ്ങള്‍ !!!

              അന്നു കഴിച്ചത്ര കഞ്ഞിയും പയറും പിന്നെ ഇന്നുവരെ ഞങ്ങളാരും കഴിച്ചിട്ടില്ല !! ഒടുവില്‍ കഴിച്ചു തളര്‍ന്നു ക്ലാസ്സിലെത്തിയ ഞങ്ങളെ മറ്റു കുട്ടികള്‍ എന്തൊക്കെയോ ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു....ആരും ഒന്നും ചോദിച്ചില്ല. ചില പെണ്‍കുട്ടികളുടെയൊക്കെ നോട്ടത്തില്‍ ഒരു ആരാധന മിന്നി മറഞ്ഞിരുന്നോ.... അറിയില്ല. എന്തായാലും ഇന്നത്തെപ്പോലെ എല്‍ പി സ്കൂള്‍ കുട്ടികള്‍ക്ക് പ്രണയമെന്തെന്നറിയാഞ്ഞതുകൊണ്ട് കഥയ്ക്ക്‌ അത്തരത്തിലൊരു ക്ലൈമാക്സ് ഉണ്ടായില്ല.

                അന്നത്തെ സമരം പരാജയപ്പെട്ടെങ്കിലും ഇന്നുമത് മനസ്സില്‍ മായാതെ കിടപ്പുണ്ട്, തെറ്റിനെതിരെ പ്രതികരിക്കുക എന്ന മൌലികാവകാശം ഉപയോഗിക്കണമെന്ന ചിന്തയുദിച്ച മനസ്സുകള് ;തോളോട് തോള്‍ ചേര്‍ന്നുനിന്ന എന്‍റെ പ്രിയപ്പെട്ട ചങ്ങാതിമാര്‍ ......
കുട്ടിപ്രക്ഷോഭകാരികള്‍ !!

September 24, 2013

അതുകൊണ്ടായിരുന്നില്ല!!

തനിക്കുചുറ്റുമുള്ള വയലുകള്‍ തരിശ്ശായി 
വെള്ളംകയറി മരിക്കുന്നതുകണ്ട് സങ്കടമായപ്പോള്‍ 
കുന്ന്‍ സ്വയം ഇടിഞ്ഞിറങ്ങി അവയെ-
യാശ്ലേഷിച്ചുയര്‍ത്തിയെടുത്തു..
അങ്ങനെ വയലുകള്‍ വാസയോഗ്യമായ് മാറി;
അല്ലാതെ ആരും ലാഭാക്കൊതികൊണ്ട് 
കുന്നുകള്‍ ഇടിച്ചു നിരത്തിയതായിരുന്നില്ല!!

വൃത്തിരഹിതമായ റോഡുകള്‍ കണ്ട് മഴ
നിര്‍ത്താതെ പെയ്ത് കുതിര്‍ത്ത് നിര്‍ത്തി
നാലഞ്ചു ദിനങ്ങള്‍ക്കപ്പുറം കഴുകി വെടിപ്പാക്കി;
അല്ലാതെ ഓടകളും റോഡുകളും അശാസ്ത്രീയമായതിനാല്‍
വെള്ളം കെട്ടി നിന്നതായിരുന്നില്ല !!

ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ ധൂര്‍ത്തടിക്കുന്നതുകണ്ട്
കൃഷിയിടങ്ങള്‍ ആത്മാഹുതി ചെയ്തതു കൊണ്ടാണ്
വിലക്കയറ്റമുണ്ടായത് ;
അല്ലാതെ ഭരണക്കാരുടെ പിടിപ്പുകേടുകൊണ്ടോ,
കുത്തകകള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചതുകൊണ്ടോ ആയിരുന്നില്ല !!

എണ്ണപ്പാടങ്ങള്‍ വറ്റിപ്പോകുന്നതു ഭയന്ന്
കുറച്ചുമാത്രം എണ്ണ വിതരണം ചെയ്യാനാണ്
എണ്ണവില കുത്തനെ കൂട്ടിയത് ;
അല്ലാതെ പാവം മുതലാളിമാരെ സഹായിക്കാനായിരുന്നില്ല !!

നാട്ടില്‍ സമാധാനം കൂടിയതുകൊണ്ടാണ്
ആളുകള്‍ വിലകുറഞ്ഞ കയറുകള്‍ വാങ്ങി മരങ്ങളില്‍ കെട്ടിത്തൂങ്ങുന്നത്.
മരങ്ങള്‍ തീരുമ്പോള്‍ അവനവന്‍റെ നിഴലുകളില്‍
അവര്‍ നാളെ കെട്ടിത്തൂങ്ങാന്‍ പോകുന്നതും;
അതൊന്നും നാടു ഭരിക്കുന്നവരുടെ കുഴപ്പം കൊണ്ടല്ല;
ആയിരിക്കുകയുമില്ല !!.

July 28, 2013

എനിക്കൊരു പുഴ വേണം.
















നിക്കൊരു പുഴവേണം...
നാളയുടെ തണുപ്പിനായൊരു പുഴ.
പഴമയുടെ വിയര്‍പ്പിന്റെ 
തണുതണുപ്പുള്ള അതേ പുഴ.
വിഷ ബീജങ്ങള്‍ പേറുന്ന ഫാക്ടറിക്കുഴലുകള്‍ 
വന്നിറങ്ങാത്ത സുന്ദരിയായ പുഴ.

പാതി ചീയാത്ത മീനുകള്‍ പിട പിടിച്ചു
തുടിതുടിച്ചു നീന്തുന്ന തെളിനീര്‍ പുഴ.
ഓര്‍മകളിലെ ബാല്യം മുങ്ങാം കുഴിയിട്ട
എന്‍റെ കളിക്കൂട്ടുകാരിയാം പുഴ...
ഉള്ളിലെ ചുഴികളെയടക്കിപ്പിടിച്ചു
കിന്നാരം ചൊല്ലി കിക്കിളിപ്പെടുത്തുന്ന പുഴ.

എനിക്കൊരു പുഴവേണം..
രാവഴിയില്‍ മാര്‍ജ്ജാര പദനമായെത്തും
മണലൂറ്റുകാരുടെ കൈകള്‍ ഞെരിച്ചുടയ്ക്കാത്ത
വിരിഞ്ഞ മാറുള്ള ;
ആധുനികതയുടെ മാനഭംഗശ്രമങ്ങളാല്‍
ക്ഷതമേല്‍ക്കാത്ത കപോലങ്ങളുള്ള പുഴ.

വര്‍ഷകാലത്തില്‍ മാമലകളെ കഴുകി വെടിപ്പാക്കി
അങ്ങ് ദൂരെ കടലിലൊഴുക്കുന്ന അതേ പുഴ.
അമ്മയുടെ നെഞ്ചിലെ കണ്ണീര്‍ ചാലുപോലെ
വേനലില്‍ വരണ്ടുണങ്ങിക്കിടന്ന പുഴ.
ദൈന്യതയുടെ ഓലമറയ്ക്കുള്ളില്‍
പഴന്തുണിപോലെ നിറം മങ്ങിയെന്ന-
ച്ഛന്നഭയമായ അതേ പുഴ.

പ്രണയ വിരഹത്തിന്‍ മൌനത്തെ
കണ്ണീരായ് തന്നിലലിയിച്ച പുഴ,
നീയെന്ന സ്വപ്നം നാലായ്‌ പകുത്തു ഞാന്‍
വീശിയെറിഞ്ഞോരാ പുഴ.
എല്ലാം നഷ്ടപ്പെടുമ്പോള്‍ എന്നെയാവാഹിച്ചു
വെള്ളിയാം കല്ലിന്‍റെ പ്രണയതീരത്തലേക്ക്
പിടിവിടാതെ കൊണ്ടെത്തിക്കാനൊരു പുഴ.

എനിക്കൊരു പുഴവേണം....
നാമിവിടെ എങ്ങിനെ ജീവിച്ചിരുന്നൂവെന്നു
പറയാനൊരടയാളമായ്‌,
എന്‍റെയീ നാടിന്‍റെ വീരസമരങ്ങള്‍ പാടിപ്പറഞ്ഞു
തലമുറകളെ കോള്‍മയിര്‍കൊള്ളിക്കാനായൊരു പുഴ,
മരണമില്ലാത്തൊരു വിശ്വാസമാമൊരു പുഴ.


Photo Courtesy: Google. 

April 15, 2013

എന്‍റെ വായനാമുറി


സഖാവ് T.P ചന്ദ്രശേഖരന്റെ വേര്‍പാട് എനിക്ക് ഇന്നും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒന്നാണ്.വര്‍ഷങ്ങളുടെ പരിചയമുള്ള ഒരാള്‍ പെട്ടെന്നൊരു ദിനം വെട്ടി നുറുക്കി കൊലചെയ്യപ്പെട്ടു എന്നറിയുമ്പോള്‍ ഉണ്ടാവുന്ന ഒരു മരവിപ്പ്...അതെന്‍റെ മനസ്സിനെ ഇന്നും വിട്ടുപോയിട്ടില്ല എന്നതാണ് സത്യം.സഖാവിന്‍റെ വേര്‍പാടിനുശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങള്‍ കാണുമ്പോഴും അതിയായ വിഷമം തോന്നാറുണ്ട്.പണം കൊണ്ടും, സ്വാധീനം കൊണ്ടുംകേസ് തേച്ചുമാച്ചുകളയാന്‍ അനവരതം ശ്രമം നടക്കുമ്പോഴും എനിക്കുറപ്പുണ്ട് സഖാവിന്‍റെ രക്തസാക്ഷിത്വം പാഴാവില്ല എന്ന്.ഞാനോര്‍ക്കുന്നു അന്നൊരിക്കല്‍ സഖാവിന്‍റെ സഹധര്‍മിണി പറഞ്ഞ വാക്കുകള്‍ , ആ വാക്കുകളുടെ ആവേശത്തില്‍ ഞാനെഴുതിയ വരികള്‍ വളരെ നാളുകള്‍ക്കുശേഷമാണെങ്കില്‍ പോലും ഇവിടെ പകര്‍ത്തുന്നു.

നിറം മങ്ങിയ പുറം ചട്ടകളെങ്കിലും 
സിരകളില്‍ വിപ്ലവവീര്യം പകര്‍ത്തിയ 
പുസ്തകങ്ങള്‍ കുത്തി നിറച്ചോലരമാര
,
ഭിത്തിയില്‍ തൂങ്ങും ചില്ലിട്ട ചിത്രങ്ങള്‍
 ,
ഈയെമ്മും
 , ഏകേജിയും 
പിന്നെയെന്‍ പ്രിയ ചെയും
; 
എന്നിലെന്നും പ്രചോദനമായവര്‍ .
വിപ്ലവത്തിന്‍റെയൊടുങ്ങാത്ത ആവേശം
 
സിരകളില്‍ നിറ
ച്ച് 
മരണത്തെ നോക്കി പുഞ്ചിരി തൂകിയ ചെ.
അധികാരത്തിന്‍റെ പതുപതുത്ത മെത്തയില്‍ ശയിക്കാതെ
 
അടിയാളര്‍ക്കായ് പടപൊരുതിയവന്‍
,
അന്നുമിന്നുമാവേശം പോരാളികള്‍ക്ക്.
"കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല "
വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വാക്കുകള്‍
 ;
പ്രാണനാഥന്റെ രക്തസാക്ഷിത്വത്താല്‍
 
പാതിവഴിയില്‍ തനിച്ചായൊരെന്‍ സോദരി
,
ഒഞ്ചിയത്തിന്റെ പ്രിയമകള്‍
 
രമ.
എന്‍റെയുള്ളില്‍ തറച്ചോരാ വാക്കുകള്‍
 
വിട്ടുപോകില്ലൊരിക്കലും നെഞ്ചകം.
ചുറ്റിക ഞാനെടുക്കുന്നു കൈകളില്‍
 ,
തച്ചു തല പിളര്‍ക്കാനല്ല
, പിന്നെയോ
ആ ചുമരില്‍ പതിച്ചിടാനെന്റെയീ
 
നല്‍ സഖാവിന്‍ പുഞ്ചിരിക്കും ചിത്രം.
ചേര്‍ന്നു നില്‍ക്കട്ടെ ചെയുമെന്‍ ടീപ്പിയും
 ,
ഒപ്പമവര്‍ തന്നൊരാവേശമെന്നിലും.

April 6, 2013

സ്മൈലികള്‍













ന്നലെ ഞാനോര്‍ത്തു 
അവളിതെത്രാമത്തെ തവണയാണ് 
എന്നെ അത്ഭുതപ്പെടുത്തുന്നത്
 ;
നിസ്സാരനാക്കുന്നതെന്ന് !!
നിനച്ചിരിക്കാതെ മഴപെയ്തൊരു നഴ്സറിനാള്‍
 
കുടയുമായി ചേച്ചിയെത്തുന്നതും കാത്തു നിന്ന എന്‍റെ മുന്നിലൂടെ
 
വര്‍ണ്ണക്കുട കറക്കി വെള്ളം ചിതറിച്ചു
എന്നെയത്ഭുതപ്പെടുത്തി കടന്നുപോയതാണ് ആദ്യമോര്‍മ്മയില്‍ വരുന്നത് !

പത്താം ക്ലാസ്സില്‍ ഡിസ്റ്റിഗ്ഷന്‍ വാങ്ങിയിട്ടും
 
അടുക്കളയില്‍ ഒതുങ്ങി അവള്‍ വീണ്ടും അത്ഭുതപ്പെടുത്തി !
ഒരിക്കലും നിനക്കാതെ ഗ്രാമത്തിനു ഞെട്ടല്‍ സമ്മാനിച്ച്
അഞ്ജനക്കണ്ണനെന്നു വിളിപ്പേരുള്ള
 
എലുമ്പന്‍ ശംഭുവിനെക്കെട്ടി കടലുകടന്നപ്പോഴും അതെ !
എന്നിലത്ഭുതമായി അവളും അവളുടെ പ്രവര്‍ത്തികളും അനവരതം.

ഒടുവിലിന്നലെ ചാറ്റിനിടയില്‍ അവളിട്ട സ്മൈലികള്‍
ആനയും,കടുവയും,
 മീനും പൂവുമൊക്കെ
ഞാനെത്ര തപ്പിയിട്ടും എന്‍റെ മൊബൈലില്‍ കണ്ടില്ല.
ഒടുക്കമാണവള്‍ പറഞ്ഞത്
 
അവളുടെ കയ്യിലുള്ളത് ഐ പാഡാണെന്ന്.
ഞാനൊന്നും മിണ്ടിയില്ല;
 
കാരണം എനിക്കിപ്പോഴും വെറും കഷ്ടപ്പാടും
പിന്നെയൊരു നോക്കിയാ ഇ സിക്സുമേ ഉള്ളൂ.


Picture courtesy :strawberryindigo.wordpress.com

April 4, 2013

ചരടു പൊട്ടിയ പട്ടം


രിക്കല്‍ അവള്‍ എന്നോട് പറഞ്ഞു,

അലക്ഷ്യമായി പറന്നു നടക്കുന്നൊരു

പട്ടമാകണം അവള്‍ക്കെന്ന്.

വെറുതെ അതിന്‍റെ അറ്റം പിടിക്കാന്‍

എന്നെ ഏല്‍പ്പിക്കട്ടെ എന്നും.

കയ്യില്‍ മുറുകെപ്പിടിച്ച മുഷിഞ്ഞ ചരടിന്‍ കഷ്ണമെടുത്തു

ഞാനവള്‍ക്ക് കാണിച്ചു.

കണ്ടില്ലേ കുട്ടീ..

ഞാനൊരു നല്ല പട്ടം പറത്തലുകാരനല്ല...

ഞാന്‍ പറത്തിയ പട്ടം എങ്ങു പോയ് മറഞ്ഞെന്നുപോലും

ഇന്നെനിക്കറിയില്ല...!!





Picture Courtesy:www.moderndallas.net

March 23, 2013

മൂന്ന് കുഞ്ഞന്‍ കവിതകള്‍

വെയില്‍ച്ചൂട്
~~~~~~~~~~
നിശബ്തതയുടെ കുടയും ചൂടി
അവളെന്നെ കടന്നുപോയപ്പോള്‍
നിരാശയുടെ വെയില്‍ചൂടേറ്റു
ഞാന്‍ ഉരുകിയൊലിക്കുകയായിരുന്നു.














ആന്ഗ്രി ബേര്‍ഡ്
~~~~~~~~~~~~~~
മുറ്റത്തെ ചാമ്പമരത്തില്‍
കലപില കരയും പക്ഷികളെ നോക്കി
കണ്ട്രി ബേര്‍ഡ്സ് എന്നും പറഞ്ഞ്
മോന്‍ അകത്തേക്കുപോയി ;
ആന്ഗ്രി ബേര്‍ഡ് കളിക്കാന്‍.
ഞാനെന്‍റെ ബാല്യമോര്‍ത്തൂ
നിശബ്ദം , ഒരിത്തിരി നേരം.









കുപ്പിവളകള്‍
~~~~~~~~~~~
പൊട്ടിച്ചിരിക്കാത്ത പെണ്ണിനു
ഞാന്‍ കുറേ
പൊട്ടിച്ചിരിക്കും  കുപ്പിവളകള്‍
സമ്മാനിച്ചു.











Picture courtesy :www.mygola.com, www.commons.wikimedia.org & www.etsy.com

March 19, 2013

എന്‍റെ - ഫേസ്ബുക്ക്‌ - വട്ടു ചിന്തകള്‍

















ഫേസ്ബുക്ക്‌

അതി വിചിത്രമായ ഒരു നാല്‍ക്കവല തന്നെ !!
ചിലരിവിടെ എന്തിനോ വേണ്ടി,

ആര്‍ക്കോവേണ്ടി കാത്തുനില്‍ക്കും 

പാതിരാവോളം.

പിന്നെ തീവ്രനിരാശയാല്‍ തിരിച്ചു പോകും;

നാളെ

വീണ്ടും വന്നു കാത്തിരിക്കാന്‍.

മറ്റു ചിലരുണ്ട്
ഫോട്ടോഷോപ്പിനാല്‍ ദ്രംഷ്ടകള്‍
ചെത്തി മിനുക്കി ചിരിച്ചു കൊണ്ട്
മൃദുവായ് മതം പറഞ്ഞ്
തീവ്രതയെന്ന വിഷദംശനമേകാന്‍.
കൂട്ടത്തില്‍ വേറെയും ഒരുപാടുപേര്‍
വന്ന് നില്‍ക്കും ഈ കവലയില്‍
ബോഡി വേസ്റ്റും
 , വിശ്വാസങ്ങളുമൊക്കെ
ആകര്‍ഷകമായ പൊതികളിലാക്കി
വില്‍ക്കാനും,
 വിലപേശാനും.

വേറെയും ചിലര്‍ മറഞ്ഞിരിപ്പുണ്ട്,
കവല മുഴുവന്‍ ഞാന്നാടി
വലയുടെ വിസ്താരം നാള്‍ക്കുനാള്‍ കൂട്ടി
ചിലന്തിയെപ്പോലെ ചുറ്റിവരിഞ്ഞ്
അബലകളെ വീഴ്ത്താന്‍,
ബന്ധങ്ങള്‍ ശിഥിലമാക്കി കണ്ണീരു വീഴ്ത്താന്‍.

ഇനിയും ചിലര്‍
പ്രണയത്തിന്‍റെ താഴ്വരയില്‍
പണ്ടെന്നോ അപ്രത്യക്ഷനായ
പ്രിയനിതിലേ വരുമൊരുനാളെന്നു കരുതി
പച്ച വിളക്കും കത്തിച്ചു പിടിച്ച്
കണ്ണില്‍ വിരഹത്തിന്റെ എണ്ണയും ഒഴിച്ച്.

പോയ്പ്പോയ സൌഹൃദങ്ങള്‍ പൊടിതട്ടിയെടുത്ത്

വിളക്കുകാലില്‍ ചാരി ഓര്‍മ്മകള്‍ അയവിറക്കുന്നവര്‍

ഒരുപാടുണ്ടീ കവലയില്‍ ദ്രുത കാഴ്ചയില്‍ പെടാതെ. 


ഇതിലൊന്നും ശ്രദ്ധിക്കാതെ രാഷ്ട്രീയം പറഞ്ഞ്
നേരില്‍ കാണാതെ തമ്മില്‍ തല്ലുന്ന ചിലര്‍,
ഇഷ്ട താരങ്ങളുടെ അപ്പ്‌ഡേഷനുകള്‍ നോക്കി
ആവേശ തിരയിളക്കുന്നവര്‍,
ആരാധിച്ചാരാധിച്ച് നേരം കളയുന്നു.

കവലയിലെ ചായക്കടച്ചുമരിലെ
സിനിമാ പോസ്റ്ററു നോക്കുന്നപോലെ
പ്രശസ്ത സ്റ്റാറ്റസ് പുണ്യാളരുടെ
വാളുകള്‍ തോറും ചിലര്‍
ലൈക്കുകളും കമെന്റുകളുമായി
മത്സരിച്ച്.

ചിലര്‍ സ്ത്രീകളെ നന്നാക്കാനും,
വസ്ത്രധാരണം പഠിപ്പിക്കാനുമായി,
സ്വന്തം നേരം മെനക്കെടുത്തുമ്പോള്‍
സ്ത്രീകള്‍ അവരെ നോക്കി അടക്കി ചിരിക്കുന്നു.
ഈ മൊണ്ണകള്‍ക്കൊന്നും ഇനിയും
നേരം വെളുത്തില്ലേ എന്നോര്‍ത്ത്.

കറികള്‍ വച്ചും അടുക്കള കഥപറഞ്ഞും
വാളുകളില്‍ നിന്നു വാളുകളില്‍ പോയി
സ്ത്രീകള്‍ കലപില കൂട്ടുമ്പോള്‍
കറിയാണോ കലക്ക വെള്ളമാണോ എന്ന് തിട്ടമില്ലാത്ത
എന്തോ ചേരുവകളില്‍ കുത്തി
കുബ്ബൂസ് തിന്നുന്ന പ്രവാസി,
തന്നുടെ നൊമ്പരം പറയുന്നത് കണ്ട്
കണ്ണീര്‍ തൂവുന്നത് പ്രവാസം അറിഞ്ഞവര്‍ മാത്രം,
അവരുടെ പ്രവാസത്തിന്‍റെ ഗുണഭോക്താക്കള്‍
ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച്.

ചിലര്‍ കൈനീട്ടും മുന്നില്‍ വന്ന്,
അവര്‍ക്കുവേണ്ടിയല്ല;
 വേദനിക്കുന്ന
ഏതോ ഒരു കുടുംബത്തിനുവേണ്ടി.
അതുകണ്ടാല്‍ പലരും മുഖം തിരിക്കും
എന്നിട്ട് വരട്ടു തത്വ ശാസ്ത്രങ്ങള്‍ പ്രസംഗിക്കും,
സോമാലിയയിലെ പട്ടിണിയും
അറബി നാട്ടിലെ ഭക്ഷണ ധൂര്‍ത്തും പറഞ്ഞു വിലപിക്കും.

ഭൂഗോളത്തിന്റെ അങ്ങേ തലയ്ക്കല്‍ ഇരുട്ടും
ഇങ്ങേ തലയ്ക്കല്‍ പകലുമാകുമ്പോഴും
ഇവരെല്ലാം ആളൊഴിയാത്ത ഈ
കവലയില്‍ തന്നെ തിക്കിത്തിരക്കുന്നു !
 
ഇതിലൊന്നും പെടാതെ
ആരെന്നും എന്തെന്നും അറിയാതെ,
പറയാതെ ചിലര്‍ .
ആ കൂട്ടത്തിലാണോ അല്ലയോ
എന്നറിയില്ലെങ്കിലും ഞാനും നോക്കുന്നു
എനിക്ക് കിട്ടിയ ലൈക്‌ എത്ര
 ,
കമെന്റ്സ് എത്ര. !!



Photo Courtesy: drshahidzor.blogspot.com & FB. (edited by myself)


March 15, 2013

കുമാരനാണ് താരം !

                











          ഈ
 
പ്രാവശ്യം നാട്ടിലേക്ക് പോയപ്പോള്‍  എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ നാട്ടില്‍ ചെന്നാല്‍ കാണേണ്ട പ്രധാനികളുടെ വിവരങ്ങള്‍ അപ്ഡേറ്റ്‌ ചെയ്യുന്ന കൂട്ടത്തിലാണ് ഇ.എം.എസ് കുമാരേട്ടന്‍‍ നാട്ടിലെ താരമായ വാര്‍ത്ത അനിയന്‍ പറഞ്ഞത്.

       എന്‍റെ കൊച്ചുഗ്രാമത്തിലെ എല്ലാ അലുക്കുലുത്തുകളും,  ആരാന്‍റെ അതുമിതും പറയുന്നതൊഴികെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത  സകലകുലാബി വിജ്ഞാനകോശങ്ങളും  അടിഞ്ഞു കൂടുന്ന പോക്കറുമാപ്പിളയുടെ പീടികത്തിണ്ണയിലെ കല്ലുപ്പപെട്ടിക്കു മുകളിലും,വായനശാലയ്ക്ക് മുന്‍പിലെ പാറമേലും പത്രവും നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന കുമാരേട്ടനെ കണ്ടാണ് ഞാനും വളര്‍ന്നത്‌.


           എന്‍റെ കുട്ടിക്കാലത്ത് പീടികയില്‍ വരുന്ന എതിര്‍കക്ഷിക്കാരോട് ഉച്ചത്തില്‍ വാദിക്കുന്ന കുമാരേട്ടന്‍റെ വായില്‍ക്കൊള്ളാത്ത വര്‍ത്താനങ്ങള്‍ കേട്ട് വാങ്ങാന്‍ വന്ന സാധനങ്ങളുടെ പേരുപോലും മറന്ന് പലപ്പോഴും ഞാനും നിന്നുപോയിട്ടുണ്ട് ശ്രോതാവായി.മറുഭാഗത്ത്‌ ലീഗുകാരാണെങ്കില്‍ പെട്ടത് തന്നെ.അറാമ്പള്ളി അമ്പലത്തിലെ കോമരത്തെക്കാളും  വലിയ ഉറച്ചില് കാണാം.കേള്‍ക്കാന്‍ ആള് കൂടുന്നതുകണ്ടാല്‍ കച്ചവടം തടസ്സപ്പെടുന്നതുപോലും കുമാരേട്ടന് വിഷയമാല്ലാതായി മാറും.പലപ്പോഴും അതൊക്കെ പോക്കറുമാപ്പിളയും ആസ്വദിക്കാറുണ്ട് എന്നതായിരുന്നു സത്യം.


           പത്രങ്ങളും പാര്‍ട്ടി ക്ലാസുകളും അരച്ചുകലക്കി മനപ്പാഠമാക്കി ഭ്രാന്തമായ ആവേശത്തോടെ തന്‍റെ രാഷ്ട്രീയ എതിരാളികളെ വായടപ്പിക്കുന്ന കുമാരേട്ടന് ഒരിത്തിരി നൊസ്സുണ്ടെന്ന്‍ എനിക്കു മനസ്സിലായത്‌ പിന്നെയും ഇത്തിരി വലുതായ ശേഷമാണ്. എന്നിട്ടും ഞങ്ങളെല്ലാം കുമാരേട്ടന്റെ ഫാന്‍സ്‌ ആയിരുന്നു. പക്ഷെ പല ഘട്ടങ്ങളിലും അദ്ധേഹത്തിന്റെ വട്ടന്‍ ബുദ്ധി ഞങ്ങള്‍ക്കൊക്കെ പാരയുമായിട്ടുണ്ട്.

      "എടാ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ കല്യാണം കയിച്ചാപ്പിന്നെ ഓന് പാര്‍ട്ടിയോടും നാട്ടിനോടും ഉള്ള താല്പര്യം പോവും.ഇഞ്ഞി* കേട്ടിട്ടില്ലേ ഇമ്മളെ നേതാവ് ബടഗര* ഉള്ള എം.കെ കേളുവേട്ടനെപ്പറ്റി... ഓരൊന്നും കല്യാണം കയിച്ചിട്ടില്ല...ഹതാണ്..!! 

             
ഹതാണ്‌ കുമാരേട്ടന്‍ ....! തന്റെ സ്ക്രൂ കുറച്ച് ലൂസ് ആയതുകൊണ്ടും, പിന്നെ പ്രത്യേകിച്ച് വേലയും കൂലിയും ഒന്നും ഇല്ലാത്തതുകൊണ്ടുമാണ് പെണ്ണ് കിട്ടാത്തത് എന്ന് മൂപ്പര്‍ സമ്മതിക്കില്ല.എന്നാലും രാഷ്ട്രീയ ചര്‍ച്ചകളില്‍ (വധങ്ങളില്) സംസാരിക്കുന്നത് കണ്ടാല്‍ അത്ഭുതപ്പെടും,എവിടുന്നാണീ സ്ക്രൂ ഇളകിയ തലയില്‍ ഇത്രേം കാര്യങ്ങള്‍ നിറച്ചു വച്ചതെന്ന്..!


          
ഒരിക്കല്‍ അച്ഛമ്മ പറഞ്ഞതോര്‍മയുണ്ട്  "പുറമേരിയെ കുഞ്ഞാലിയെപ്പോലെ ഓനും പഠിച്ചു പഠിച്ചു ചൂടായിപ്പോയതാ"എന്ന്. ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്താണ് ആരാണീ കുഞ്ഞാലി എന്നു മനസ്സിലായത്‌..ബസ്‌ കാത്തു നില്‍ക്കുന്ന കുട്ടികളോട് ഇന്ഗ്ലീഷിലും ഹിന്ദിയിലും ഒക്കെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന നീണ്ടു മെലിഞ്ഞു ചടച്ച രൂപം.ഒരിക്കല്‍ ആരോ പറഞ്ഞു അതാണ്‌ കുഞ്ഞാലി എന്ന്. പെണ്‍കുട്ടികളുടെയിടയില്‍ വച്ച് വല്ല ചോദ്യവും ചോദിച്ചാല്‍ നാറിപ്പോകാതിരിക്കാന്‍ കുഞ്ഞാലിയുടെ തലവെട്ടം കണ്ടാല്‍ മുങ്ങുന്ന കൂട്ടത്തില്‍ തന്നെയായിരുന്നു എന്റെയും സ്ഥാനം.പക്ഷേ കുഞ്ഞാലിക്കു പഠനസംബന്ധിയായ കാര്യങ്ങള്‍ ചോദിക്കുന്നതിലായിരുന്നു  ഭ്രാന്തെങ്കില്‍, കുമാരേട്ടന് രാഷ്ട്രീയ സംവാദമെന്ന പ്രാന്തും എന്നതാണ് വ്യത്യാസം.

            
ഇ.എം.എസ് ആണ് കുമാരേട്ടന്റെ പ്രിയപ്പെട്ട നേതാവ്.ആ ആരാധനയാണ് വട്ടന്‍ കുമാരന്‍ എന്ന ഇരട്ടപ്പേരു മാറി  ഇ.എം.എസ് കുമാരന്‍ എന്നാവാന്‍ കാരണം.അത് അരക്കിട്ടുറപ്പിക്കുന്ന പല സംഭവങ്ങളും ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്ക് കാണാനും പറ്റാറുണ്ട്.

           ഹാജ്യാരെ ഇങ്ങള് വേറെ എന്തും പറഞ്ഞോ, പക്ഷെ ഇങ്ങള് ഓറപ്പറ്റി തമാശ പറഞ്ഞാല്‍ അത് ഞാന്‍ സമ്മതിക്കൂല്ല....ഒന്നൂല്ലേല് ഇങ്ങളെ പാര്‍ട്ടിക്ക് വളരാനായി ഒരു ജില്ല തന്നെ അനുവദിച്ചു തന്നതല്ലേ ഞമ്മളെ സഖാവ്? ഇങ്ങളങ്ങ് നിര്‍ത്തിക്കളയിന്‍ ആ പറച്ചില്‍...

             "മൂരിയെറച്ചി തിന്ന ബുദ്ധീം കൊണ്ട് ഇനി എന്തെങ്കിലും എന്‍റെ സഖാവിനെപ്പറ്റി മിണ്ട്യാ ഇന്റെ പല്ല് ഞാ കയിക്കും ചെറ്റേ...” എന്നൊരു ഡയലോഗും വിട്ടു ഒറ്റ നടത്തമാണ് മൂപ്പര്‍.

തിളയ്ക്കുന്ന ചായ വീണു പൊള്ളിയ മുഖവുമായി അന്ത്രുഹാജിയും കൂടെ കടയിലുണ്ടായിരുന്ന ബാക്കി കഥാപാത്രങ്ങളും പുറത്തേക്കിറങ്ങി.
അന്ന്
  ടീവി ചാനലുകളുടെ ബാഹുല്യം നാട്ടിന്‍പുറത്തില്ലാതതുകൊണ്ട് ഈ വിഷയം ഒരു ബ്രേക്കിംഗ് സ്റ്റോറി ആയി ആരുമിട്ടലക്കിയില്ല...അതുകൊണ്ട് ലോകം ഇടിഞ്ഞുപൊളിഞ്ഞു വീണുമില്ല...

            ഈ പല്ലവി കേട്ടുകേട്ടു മടുത്തപ്പോഴാണല്ലോ (അല്ലാതെ സാമൂഹിക സേവനത്തിനിടയില്‍ വിഘ്നം വന്നിട്ടല്ല) ബൂര്‍ഷ്വകളും , പെറ്റി ബൂര്‍ഷ്വകളും തിങ്ങിപ്പാര്‍ക്കുന്ന അറബി നാട്ടിലേക്ക് വണ്ടി പിടിച്ചത്.അങ്ങനെ പലതും മറക്കുന്ന കൂട്ടത്തില്‍ കുമാരേട്ടനെയും മറന്നു...ഇതാ ഇപ്പോള്‍ കുമാരേട്ടന്‍ താരമായി പോലും...എങ്ങനെ ?

          പ്രായമൊരുപാടായിട്ടും എന്താണ് കല്യാണം കഴിക്കാത്തത് എന്നു ഒരിക്കല്‍  ചോദിച്ചപ്പോള്‍ ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഉത്തരമാണ് എനിക്കു കിട്ടിയത്.


  "എടാ ചെക്കാ ഇനിക്കിതൊന്നും* തിരിഞ്ഞിറ്റില്ലേ* ഇതുവരെ?"

എന്തെയ്നും?


             ഒരിക്കല്‍ കടയില്‍ പതിവ് രാഷ്ട്രീയം പറയുന്നതിനിടയില്‍ കോമത്തെ അന്ത്രുഹാജി കുമാരേട്ടനെ ചൂടാക്കാന്‍ വേണ്ടി ഇ.എം.എസ്സിനെ കളിയാക്കി.കുമാരേട്ടന്‍ പതിവ് ശൈലിയില്‍ മറുപടികള്‍ പറഞ്ഞു കത്തിക്കയറുന്നതിനിടയിലായിരുന്നു ആ പരിഹാസം.



           വീണ്ടും കളിയാക്കിക്കൊണ്ടിരുന്ന അന്ത്രു ഹാജിയുടെ മുഖത്തേക്ക് കയ്യിലിരുന്ന ചൂടുചായ ഒരൊറ്റ വീശലായിരുന്നു കുമാരേട്ടന്‍ .


ഓന്‍റെ പിരാന്ത് ഇങ്ങക്കറിഞ്ഞൂടെ... പറ്റ്യേത് പറ്റി....കൊറച്ചൊരു കഥ മാണ്ടേ ഓനോട്‌ കളിക്കുമ്മം....” 
ഒസ്സാന്‍ അമ്മദ് അന്ത്രു ഹാജിയെ ആശ്വസിപ്പിച്ചു.


   ന്റെ പടച്ചോനെ......ബൈന്നേരം വാല്യക്കാര് അറിഞ്ഞുവന്നാല്‍   ഇബ്ടെ എന്തെങ്കിലും നടക്കും. അയിലും മുന്നേ തടി തപ്പാം ” എന്നും പറഞ്ഞ് പോക്കറ് മാപ്പിള വേഗം നിരപ്പലകള്‍ ഇട്ടു കട പൂട്ടി സ്ഥലം കാലിയാക്കി.



     ലീഗുകാരും, മാര്‍കിസ്റ്റുകാരും പഴയപടി ചായകുടിക്കുമ്പോള്‍ രാഷ്ട്രീയം പറഞ്ഞും, തെരഞ്ഞെടുപ്പുകളില്‍ പരസ്പരം തെറിവിളിച്ചും,കൈക്കരുത്തും പണക്കരുത്തും കാണിച്ചും നിലകൊണ്ടുപോന്നു.



            പലപ്പോഴും ശുദ്ധന്‍ ക്രൂരന്റെ ഫലം ചെയ്യും എന്നു പറയുംപോലെയാണ് ഞങ്ങളുടെയൊക്കെ കാര്യത്തില്‍ കുമാരേട്ടന്‍ വന്നു ചാടുക.ഒരിക്കല്‍ പടിക്കല്‍ സന്തോഷിന്‍റെ വീട്ടില്‍ ചെന്ന കുമാരേട്ടന്‍ അവന്‍റെ പെങ്ങളോടു ഒരു ചോദ്യമായിരുന്നു.


എല്ലെടോ സീനേ ഇന്നല ഓര്‍ക്കാട്ടേരി ചന്തേന്ന്*   ഇന്‍റെ ഏട്ടന്‍ വാങ്ങ്യ   വളയൊന്നും ഇന്‍റെ കയ്യിമ്മല്‍ കാണുന്നില്ലല്ലോ ?


          ആ ഒരൊറ്റ ചോദ്യമായിരുന്നു സന്തോഷിന്‍റെ നാടുകടത്തലിനു കാരണമായതെന്ന്‍ ഇന്നോര്‍ക്കുമ്പോള്‍ ചിരിക്കു വക നല്കുന്നതാണ്. അതിനുശേഷമാണല്ലോ കമ്മ്യൂണിസ്റ്റുകാരനായ കുമാരേട്ടന്‍ പാരയാവാത്ത ഏക സ്ഥലമായ അമ്പലത്തിലേക്ക് ഞങ്ങളില്‍ പലരും കൂടിക്കാഴ്ചകള്‍  മാറ്റിയത്.


       എന്നിട്ടും ഞങ്ങളുടെ പല പരിപാടികളും എല്ലാവരുടെയും വീടുകളില്‍ കൃത്യമായി അറിയുന്നതിന്റെ ഉറവിടം കുമാരേട്ടനാണെന്ന് പാര്‍ട്ടിരഹസ്യം പോലെ വീട്ടുകാര്‍ സൂക്ഷിച്ചതുകൊണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ തമ്മില്‍ തമ്മില്‍ സംശയത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട് പലപ്പോഴും.അതുപോലെ ഓരോ ജോലിക്കും കയറി കുറച്ചുകാലംകൊണ്ട് തന്നെ ബോറടിച്ചു അത് നിര്‍ത്തി കൂട്ടുകാരുമൊത്ത് ‘സാമൂഹികസേവനത്തിനിറങ്ങുമ്പോള്‍ ‘ അമ്മ പറയും


      "ഇഞ്ഞി പിന്നേം കുമാരന് പഠിച്ചോ...അതാ നല്ലത്.ഓന്‍ ചാവുമ്പോ ഒരാള് മാണ്ടേ* പകരക്കാരനായിറ്റ്‌"




          റിട്ടയര്‍ ആയ ശേഷം അയല്‍പക്കത്തെ പ്രേമന്‍ മാഷ്‌ അല്ലറ ചില്ലറ കോണ്‍ട്രാക്റ്റ്‌ പണികളൊക്കെ ഏറ്റെടുത്ത് നടത്തുന്നത് മുന്‍പ് വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞിരുന്നു.കുമാരേട്ടന്‍ താരമായതും ആ കോണ്‍ട്രാക്റ്റ്‌ കമ്പനിയിലൂടെയായിരുന്നു.


         ഒരിക്കല്‍ പഞ്ചായത്ത് റോഡിന്‍റെ പണിക്ക് ആളു തികയാഞ്ഞപ്പോള്‍ മാഷ്‌ കുമാരേട്ടനെയും കൊണ്ടുപോയത്രെ. ഒരിത്തിരി പിരി കുറവുള്ളത് മാഷിന് അറിയാവുന്നതിനാല്‍ എളുപ്പമുള്ള പണിയാണ് കൊടുത്തത്.റോഡിന്റെ ഒരു വശത്തുനിന്നും വാഹനങ്ങളെ നിയന്ത്രിക്കുക.രണ്ടു കൊടികളും കൊടുത്തു മാഷ്‌ കുമാരേട്ടനെ അപ്പുറത്തെ വളവിലേക്ക് പറഞ്ഞു വിട്ടു.പോകുമ്പോള്‍ ആ ഭാഗത്ത്‌ നിന്നും വരുന്ന വണ്ടികളെ നിര്‍ത്താനും പറഞ്ഞു.

            മറുഭാഗം ക്ലിയര്‍ ആയി ഏറെ നേരം കഴിഞ്ഞിട്ടും കുമാരേട്ടന്റെ ഭാഗത്തുനിന്നും വണ്ടികളൊന്നും വരാഞ്ഞ് മാഷ്‌ ചെന്ന് നോക്കിയപ്പോള്‍ കണ്ടത് അഞ്ചു പത്തു വണ്ടികളും, ചുകന്ന കൊടി ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കുമാരേട്ടനെയുമാണ്.

കുമാരാ......... ഒരൊറ്റ അലര്‍ച്ചയായിരുന്നു മാഷ്‌.


"ഇനിക്കെന്താടാ പെരാന്ത് മൂത്തോ... ഇഞ്ഞി ആ പച്ചക്കൊടി കാണിച്ച് വണ്ടിയെല്ലം ഒഴിവാക്കെടോ"

മാഷിനെ ഒന്നു തറപ്പിച്ചു നോക്കിയ ശേഷം രണ്ടു കൊടികളും കയ്യില്‍ വച്ചുകൊടുത്ത് കുമാരേട്ടന്‍ ഒരൊറ്റ കാച്ചായിരുന്നു.


           "ഞ്ഞാ* കയ്യൊണ്ട് ആങ്ങ്യം* കാണിച്ചേരം പോണോരിക്കു പൂവാരുന്നില്ലേ*? 
മാഷേ ഇങ്ങക്കറിയാല്ലോ ഓര്‍മ്മവെച്ച കാലം മൊതല് ഞാള് പിടിച്ചത് ചെങ്കൊടിയാ...ഇനീപ്പം എന്തിന്‍റെ പേരിലായാലും മാണ്ടൂല്ല* അത് താത്തീറ്റ്* മൂരിയെറച്ചി തിന്നുന്ന പഹയന്മാരെ പച്ചക്കൊടി ഞാന്‍ പൊന്തിക്കൂല്ല....ഇപ്പണി എന്നെക്കൊണ്ടാവൂല്ല.


           കിട്ടിയ ജോലിയും കളഞ്ഞു  തന്റെ കൊടിയോടുള്ള കൂറും പ്രഖ്യാപിച്ച് കയ്യും വീശി നടക്കുന്ന കുമാരേട്ടനെ നോക്കി തലയില്‍ കയ്യും വച്ച് മാഷ്‌  നിന്നുപോയി. അങ്ങനെ കുമാരേട്ടന് അന്നുമുതല്‍ ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ താരമായി മാറി.
















*ഇനിക്കിതൊന്നും = നിനക്കിതൊന്നും.
*തിരിഞ്ഞിറ്റില്ലേ = മനസ്സിലായിട്ടില്ലേ.
*ഇഞ്ഞി = നീ.
*ബടഗര = വടകര.
*ഓര്‍ക്കാട്ടേരി ചന്ത = വടക്കേ മലബാറിലെ പ്രശസ്തമായ കന്നുകാലി ചന്ത. 
*മാണ്ടേ = വേണ്ടേ.
*ഞ്ഞാ = ഞാന്‍.
*ആങ്ങ്യം = ആഗ്യം.
*പൂവാരുന്നില്ലേ = പോകാമായിരുന്നില്ലേ. 
*താത്തീറ്റ് = താഴ്ത്തിയിട്ട്‌.
*മാണ്ടൂല്ല = വേണ്ടില്ല.


     
ഈ കഥ 'മ' ബ്ലോഗേഴ്സ് ഗ്രൂപ്പിന്‍റെ പ്രസിദ്ധീകരണമായ മഴവില്ല് മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചതാണ്.


 Picture  courtesy: boolokam.com