ഇലമരച്ചില്ലയില്‍

November 2, 2013

ചില ഗന്ധങ്ങള്‍ അങ്ങിനെയാണ്


ചില പാട്ടുകള്‍ ചിലരെപ്പറ്റി, ചില ജീവിത മുഹൂര്‍ത്തങ്ങളെപ്പറ്റി നമ്മെയോര്‍മ്മിപ്പിക്കും.ചില ഗന്ധങ്ങളും അങ്ങനെത്തന്നെ !

നാട്ടില്‍ നിന്നും വരുന്നദിവസം ഉപയോഗിക്കുന്ന എന്‍റെ ഷര്‍ട്ടും കെട്ടിപ്പിടിച്ചുറങ്ങുന്ന മക്കളെപ്പറ്റി വീട്ടില്‍നിന്നും പറയുമ്പോള്‍ എനിക്കറിയാം അവര്‍ ആ ഗന്ധത്തിലൂടെ അനുഭവിക്കുന്നത് എന്‍റെ സാമീപ്യവും, സുരക്ഷിതത്വവുമൊക്കെയാണെന്ന്. 

ചില സുഗന്ധ ദ്രവ്യങ്ങള്‍ മണക്കുമ്പോള്‍ നമ്മള്‍ പറയും ഇന്ന ആള്‍ ഉപയോഗിക്കുന്നതാണ് അതെന്ന്. അതുപോലെ നാമാനുഭവിച്ചറിയുന്ന ഓരോ ഗന്ധവും ഒരു ആലിംഗനത്തിന്‍റെ, ഒരു ചുംബനത്തിന്റെ , ഒരു വേര്‍പാടുമായി കെട്ടുപിണഞ്ഞ നിമിഷങ്ങളുടെ,പട്ടിണി കിടന്ന കാലത്തിന്‍റെ, അല്ലെങ്കില്‍ ചിലരുടെ സാമീപ്യത്തിന്റെ ഓര്‍മ്മകളായിരിക്കും.

കഴിഞ്ഞ ദിവസം എനിക്ക് അങ്ങനെയൊരു അനുഭവമുണ്ടായി....ഒരു ഗന്ധം... പക്ഷേ അതെന്നിലൊരു ദുഃഖസ്മൃതിയുണര്‍ത്തുന്ന ഗന്ധമായിരുന്നു. ഏതാണ്ട് പത്തുവയസ്സുള്ള സമയത്ത് എന്‍റെ മനസ്സിനെ അഗാധമായി സ്പര്‍ശിച്ച ഒരു സംഭവം.... ആ ഗന്ധവും അന്നുമുതല്‍ എന്നെ വല്ലാതെ അലട്ടുന്നതായിരുന്നു.

അന്നൊരു ഉച്ച നേരത്തായിരുന്നു അമ്മയുടെ വീട്ടിന്‍റെ അകത്തെ ഏതോ മൂലയില്‍ കരഞ്ഞു തളര്‍ന്നു കിടക്കുകയായിരുന്ന എന്നെ ആരൊക്കെയോ പിടിച്ചെണീല്‍പ്പിച്ച് കോലായയിലേക്ക് കൊണ്ടുവന്നത്.അവിടെ തഴപ്പായയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ചു കിടത്തിയ അമ്മമ്മയുടെ അടുത്ത് അവരെന്നെ ഇരുത്തിയപ്പോള്‍ എന്‍റെ മൂക്കിലേക്ക് അടിച്ചുകയറിയ ഏതോ ടാല്‍ക്കം പൌഡറിന്റെ ഗന്ധമായിരുന്നു അത്.

ആ ദിവസത്തിനു ശേഷം എന്നൊക്കെ ആ ഗന്ധം എന്നെക്കടന്നു പോയിട്ടുണ്ടോ അന്നൊക്കെ ഞാന്‍ കണ്ണു നിറച്ചു പോയിട്ടുണ്ട്.... ചെറുമക്കളിലെ ആദ്യ ആണ്‍തരിയായ എന്നെ ഒരുപാടു സ്നേഹിച്ചിരുന്ന, അകാലത്തില്‍ സ്വജീവിതം അവസാനിപ്പിച്ചു ഞങ്ങളെ ഇട്ടേച്ചുപോയ അമ്മമ്മയെ ഓര്‍ത്ത്......

കുറേ കാലത്തിനു ശേഷം ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് വീണ്ടും ആ ഗന്ധം അനുഭവിക്കേണ്ടി വന്നു..... 
അന്നൊരു വെള്ളിയാഴ്ച്ച എന്‍റെ റൂംമേറ്റ് Yardley യുടെ ടാല്‍ക്കം പൌഡര്‍ വാങ്ങി വന്നു.പള്ളിയില്‍ പോകാന്‍ നേരം അവനതു പൊളിച്ചു മുഖത്തേക്കിട്ടു....നിമിഷ നേരംകൊണ്ട് അതിന്‍റെ മണം എനിക്ക് കിട്ടിയതും ഞാന്‍ കട്ടിലില്‍നിന്നും ചാടിയെണീറ്റ് പുറത്തേക്കിറങ്ങി....എനിക്ക് ശ്വാസം മുട്ടുംപോലെ.... എന്‍റെ വെപ്രാളം കണ്ട് അവന്‍ ബേജാറായി....എന്നോടു ചോദിച്ചു എന്തുപറ്റിയെന്ന്.ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അവനു വിഷമമായി. അപ്പോള്‍ തന്നെ ആ പൌഡര്‍ അവന്‍ വെളിയില്‍ കളഞ്ഞു.

കഴിഞ്ഞ ദിവസം വീണ്ടും... മുഖം കഴുകി തുടക്കാന്‍ പുതിയ ഫേസ് ടിഷ്യൂ ബോക്സ് പൊളിച്ച് ഒരെണ്ണമെടുത്ത് മുഖത്തേക്കമര്‍ത്തിയപ്പോള്‍ ...... അതേ ഗന്ധം.... പെട്ടെന്ന് ഞാനത് വലിച്ചെറിഞ്ഞു.

ഓര്‍മ്മകള്‍ വീണ്ടും പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക്.... മരണമെന്ന അവസ്ഥയെപ്പറ്റി അത്രയൊന്നും ബോധമില്ലാത്ത ഒരു ബാലനും, തഴപ്പായയില്‍ ചുറ്റുമുള്ളതൊന്നും കാണാതെ , അറിയാതെ നിദ്രപുല്‍കിയ ഒരു അമ്മൂമ്മയും....

ചില ഗന്ധങ്ങള്‍ അങ്ങനെയാണ്.... നമ്മളെ സുഖകരമായതും,സുഖകരമല്ലാത്തതുമായപല ഓര്‍മ്മകളിലേക്കും കൊണ്ടു ചെന്നെത്തിക്കും.