മുറി പൂട്ടി പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോഴാണ്
മേശപ്പുറത്തിരിക്കുന്ന മൊബൈല്‍ ഓര്‍ത്തത്.എടുത്തു നോക്കിയപ്പോള്‍ നാലഞ്ചു മിസ്സ്
കോളുകള്‍ . കുളിക്കാന്‍ കയറിയപ്പോള്‍ ആരോ വിളിച്ചതാണ്.കാലത്ത് ആറു മണി
ആകുമ്പോഴേക്കും ആരാണാവോ ഇത്ര അത്യാവശ്യക്കാരന്‍ എന്ന് ചിന്തിച്ചു കൊണ്ട് ഫോണ്‍
എടുത്തു കാള്‍ ലിസ്റ്റ് നോക്കി.ഷഫീഖ് ആണ് വിളിച്ചത്.നട്ടപാതിരായ്ക്ക് ഡ്യൂട്ടിയും
കഴിഞ്ഞു വന്നു ഉച്ച വരെ കിടക്കുന്ന ഇവനിതെന്തു പറ്റി എന്നാലോചിക്കാതിരുന്നില്ല. ഇന്നലെ വൈകീട്ട് കുറെ
കത്തി വച്ചതാണല്ലോ ഇവനുമായി.
പെട്ടെന്ന്
മനസ്സിലൂടെ എന്തൊക്കെയോ അശുഭ ചിന്തകള്‍ കടന്നു പോയി.അല്ലെങ്കിലും ഈ പതിനെട്ടു വര്‍ഷത്തെ
പ്രവാസ ജീവിതത്തിനിടയില്‍ നേരം തെറ്റി വരുന്ന അടുത്ത ആളുകളുടെ കോളുകള്‍ എല്ലാം
എന്തെങ്കിലും ഒരു അശുഭ വാര്‍ത്തയും കൊണ്ടായിരിക്കും എന്നതാണ് അനുഭവം.
എന്താടാ നിനക്ക് ഉറക്കമില്ലേ?
നമ്മളിന്നലെ രാത്രിയല്ലേ സംസാരിച്ചത് ?
എന്താ കാര്യം...പറയ് ?
നിന്‍റെ കെട്ട്യോള് എട്ടില്‍ പെറ്റോ ?
സ്വതവേ ഉള്ള തമാശ സംഭാഷണങ്ങള്‍ തുടങ്ങിയിട്ടും അവന്‍റെ
ഒരനക്കവുമില്ല....ഇനി എന്തെങ്കിലും മോശം വാര്‍ത്ത ആയിരിക്കുമോ ഇവന് പറയാനുള്ളത്
...പടച്ച റബ്ബേ ആര്‍ക്കും ആപത്തൊന്നും വരുത്തല്ലേ....മൂന്നു മാസം മുന്‍പ്
വെക്കേഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ കെട്ടിപ്പിടിച്ചു കരഞ്ഞ ഉമ്മയെയാണ് ഓര്‍മ വരുന്നത്.
എന്താ ഷഫീഖേ കാര്യം.. എന്തായാലും നീ പറയ്.
“അത് ഷംസൂക്കാ നമ്മടെ......”
നമ്മടെ ?
“നമ്മടെ റമീസ് പോയി.......”
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍......മനസ്സ് അറിയാതെ
വിങ്ങിപ്പോയി.
എനിക്ക്
തൊണ്ട വരണ്ടതുപോലെ തോന്നി! ഷഫീക്ക് പിന്നെയും എന്തൊക്കെയോ
പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഒന്നും ചോദിക്കാന്‍ നാവ് പൊന്തിയില്ല. മരണം നടന്നത്
അല്‍ ഐനിലെ ഹോസ്പിറ്റലിലാണെന്ന് മാത്രം മനസ്സിലായി. മറ്റൊന്നും
മിണ്ടാനാവാതെ ഫോണ്‍ കട്ടുചെയ്തു. ഇനി എന്ത് ചെയ്യണം? എങ്ങോട്ട്
പോകണം? ആകെയൊരു മരവിപ്പ്.അടുക്കളയില്‍ കയറി വെള്ളം
എടുത്തു കുടിച്ചു.ഓഫീസില്‍ ചെന്നില്ലെങ്കില്‍ പലസ്തീനി മാനേജറുടെ ഗിര്‍ഗിറ് കേള്‍ക്കണം.സ്വന്തക്കാര്‍ക്ക്
അസുഖം വന്നാല്‍ പോലും ലീവ് എടുക്കാന്‍ പറ്റാത്ത പ്രവാസിയുടെ ദുരവസ്ഥ ആരോട് പറയാന്‍.
പ്രിയപ്പെട്ട
കൂട്ടുകാരാന്‍ യാത്രയായി....അവനെ അവസാനമായി ഒരു നോക്കു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍
പിന്നെ ഞാനൊരു മനുഷ്യനല്ല.അങ്ങോട്ടേക്ക് തിരിക്കുക തന്നെ.അക്കൌണ്ടന്റ് ഫിലിപ്പീനോ കുറച്ചു സ്നേഹമുള്ളവനാണ്.സുഖമില്ല,ആശുപത്രിയിലേക്ക് പോകുകയാണെന്ന് അവനോടു വിളിച്ചു
പറഞ്ഞേക്കാം.അതല്ലാതെ വേറെ വഴിയൊന്നുമില്ല.
ഐക്കാഡ് സിറ്റിയില്‍
നിന്നും പഠാണികളുടെ ഷെയര്‍
ടാക്സി കിട്ടും,അതാകുമ്പോള്‍ വേഗം എത്തും.ബസ്സിനെക്കാള്‍ കാശ് ഇത്തിരി അധികം കൊടുക്കണമെന്നെ
ഉള്ളൂ.ഗേറ്റിനു മുന്‍പിലെത്തി ഷെയര്‍
ടാക്സിക്കുവേണ്ടി ചുറ്റും കണ്ണോടിച്ചപ്പോള്‍ കണ്ണില്‍ പെടുന്നത് കുറേ ചൈതന്യമറ്റ
മുഖങ്ങള്‍ മാത്രം.രാവിലെ ജോലിക്ക് പോകാന്‍ വേണ്ടി കമ്പനി വണ്ടികള്‍ കാത്തു നില്‍ക്കുന്ന
തൊഴിലാളികള്‍....കയ്യില്‍ പഴയ ഹൈപ്പര്‍മാര്‍ക്കറ്റ് സഞ്ചികളില്‍ ഉച്ചയ്ക്ക്
കഴിക്കാനുള്ള ഭക്ഷണവും ചുരുട്ടി പിടിച്ച് ഉറക്കം മതിയാവാത്ത ചടച്ച
കണ്ണുകളുമായി.ഇവരാണ് യഥാര്‍ത്ഥ പ്രവാസികള്‍....വെള്ളിയാഴ്ച്ചകളില്‍പ്പോലും
ചുട്ടുപൊള്ളുന്ന വെയിലില്‍ സൈറ്റുകളില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍..എന്നെപ്പോലെയുള്ള
ഓഫീസുജോലിക്കാരൊക്കെ എത്രയോ
ഭാഗ്യവാന്മാര്‍....
വെള്ളിയാഴ്‌ചകളില്‍
മാത്രം കുളിയും അലക്കും നടത്തുന്ന പഠാന്‍റെ വസ്ത്രത്തിന്‍റെ ‘സുഗന്ധം’ മൂക്കിലെക്കടിച്ചു കയറിയപ്പോഴാണ് എന്‍റെ
നോട്ടം ആ തൊഴിലാളികളില്‍ നിന്നും മാറിയത്...?
“കിദര്‍ ജാത്താ ഹൈ ഭായ്....” ഒരു സീറ്റിനു കൂടി ആള്‍
ആകുവാന്‍ വേണ്ടിയുള്ള അവന്‍റെ ചോദ്യവും ആകാംക്ഷയും.
അല്‍ ഐന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവന്‍ വേറെ ഒരു വണ്ടി കാട്ടി
തന്നു.കൂടെ ഉച്ചത്തില്‍ മറ്റേ വണ്ടിക്കാരനോട് പറഞ്ഞു
“സാക്കിബ് ഭായ് ...യേ ആദ്മീ കോ ലേലോ....
വോ ഭീ അല്‍ ഐന്‍ ജാനേ വാലാ ഹൈ.”
പഠാണി ചൂണ്ടി
കാണിച്ചു തന്ന വണ്ടി ലക്ഷ്യമാക്കി ഞാന്‍ നടന്നു..ചിന്തകള്‍ വീണ്ടും വീണ്ടും റമീസിനെ പറ്റി മാത്രം....അവസാനമായി
അവനെ കണ്ടത് രണ്ടു മാസം മുന്‍പ് ഇതേ അല്‍ ഐന്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു.
വണ്ടിയില്‍
കയറി സൈഡ് സീറ്റില്‍ ഇരുന്നു. നല്ല തലവേദന,മയങ്ങാന്‍
നോക്കി.പറ്റുന്നില്ല.അവന്‍റെ മുഖവും അവനന്നു ചോദിച്ച വാക്കുകളും എന്നെ കണ്ണടക്കാന്‍
അനുവദിക്കുന്നില്ല.
ആശ്വസിപ്പിക്കാന്‍ എന്തൊക്കെയോ
പറഞ്ഞ് പോന്നതാണ് അന്ന്.പിന്നീട് പ്രവാസത്തിന്‍റെ യാന്ത്രികചര്യകളില്‍ ഒന്ന് വിളിക്കാന്‍
പോലും മറന്നുപോയി.കേവലം മുപ്പത്തി ഒന്‍പതാമത്തെ വയസ്സില്‍ ഒരു ജീവിതകാലം മുഴുവന്‍
അനുഭവിക്കേണ്ടത് അനുഭവിച്ചു തീര്‍ത്ത് അവന്‍ പോയി.....വിശ്വസിക്കാന്‍ പറ്റാത്ത
വിടപറയല്‍.പക്ഷെ അവന് കാര്യങ്ങള്‍ ഏതാണ്ടൊക്കെ ഉറപ്പുണ്ടായിരുന്നു എന്ന്
തോന്നുന്നു.
വെറും ഏഴു വര്‍ഷത്തെ
പരിചയമാണ്.പക്ഷെ ആദ്യം പരിചയപ്പെട്ടത് മുതല്‍ എന്തോ ഒരു ആത്മബന്ധം
അവനോടുണ്ടായിരുന്നു.അതുകൊണ്ടാകാം അവന്‍റെ കഥ നേരിട്ടെന്നപോലെ എനിക്ക് അനുഭവിക്കാന്‍
കഴിഞ്ഞത്.അവന്‍ പറഞ്ഞ ഓരോ കാര്യങ്ങളും ക്രമം തെറ്റാതെ
മുന്നിലെക്കോടിയെത്തുന്നു....
എവിടെയായിരുന്നു അവന് പിഴച്ചത് ?
ചിലപ്പോള്‍
തോന്നാറുണ്ട് പിഴവ് അവനല്ല, ഈ സമൂഹത്തിനും അതിലെ
വ്യവസ്ഥിതികള്‍ക്കുമാണെന്ന്.അല്ലെങ്കിലും അതങ്ങനെയാണല്ലോ.. ചെറുപ്പത്തിന്‍റെ
തിളപ്പില്‍ അവനിഷ്ടം തോന്നിയത് കളിക്കൂട്ടുകാരിയോട്. അവളൊരു അന്യ
മതക്കാരിയാണെന്നത് അവന്‍റെ കാഴ്ചപ്പാടില്‍ തെറ്റായിരുന്നില്ല.സാമ്പത്തികമായി വലിയ
നിലയിലൊന്നും അല്ലാത്ത ഇന്ദുവിന്‍റെ മനസ് അവനോടുള്ള സ്നേഹത്താല്‍
സമ്പന്നമായിരുന്നു.
ഗള്‍ഫില്‍
കച്ചവടങ്ങള്‍ ഉള്ള ബാപ്പ മകന് കോളേജില്‍ പോകുമ്പോള്‍ പോക്കെറ്റ് മണി നേരിട്ട്
കൊടുക്കുന്നതിനു പകരം ഒരു കാസെറ്റ് കട ഇട്ടു കൊടുത്തു,അത്
നോക്കി നടത്തി ചിലവും വീട്ടിലെ കാര്യങ്ങളും നോക്കാന്‍ ഏല്‍പ്പിച്ചു.മര്യാദക്കാരനായ
മകനെ വിശ്വാസമുള്ളതു കൊണ്ടാവാം ഇങ്ങനെ ഒരു തീരുമാനം അദ്ദേഹം എടുത്തത്.കൂട്ടത്തില്‍
ഗള്‍ഫിലെ കച്ചവടങ്ങള്‍ നോക്കി നടത്താന്‍ ഉള്ള ഒരു ട്രെയിനിംഗ് ആയും കണക്കുകൂട്ടിയിരിക്കാം.
എന്തായാലും
റമീസിന് അതൊരു നല്ല പിടിവള്ളി തന്നെ ആയിരുന്നു.
അവന്‍ സ്വപ്നങ്ങളെ പ്രായോഗികമാക്കാനുള്ള മാര്‍ഗമായി ആ കടയെ
മാറ്റി.പ്രണയസാഫല്യം ബാലികേറാമലയായി മാറുമെന്നായപ്പോള്‍ കടയില്‍നിന്നും
സ്വരുക്കൂട്ടിയ പണവുമായി ഒരുനാള്‍ ഇന്ദുവിനേയും കൂട്ടി അവന്‍ നാട് വിട്ടു.പക്ഷെ
ഏറെ നാള്‍ അവര്‍ക്ക് പിടിച്ച്നി ല്‍ക്കാനായില്ല. ബാപ്പയുടെ പണത്തിന്‍റെ പവര്‍ അവന്
മനസ്സിലായത് അഞ്ചാം നാള്‍ ചെന്നെയിലെ വല്സരവാക്കത്തെ കൂട്ടുകാരന്‍റെ പെങ്ങളുടെ
വീട്ടില്‍ നിന്നും ചെറിയുപ്പയും സംഘവും രണ്ടുപേരെയും ബലമായി പിടിച്ചിറക്കിയപ്പോഴാണ്.
ആദ്യത്തെ തോല്‍വി.തിരിച്ചു നാട്ടിലെത്തുമ്പോഴേക്കും ബാപ്പ പണമെറിഞ്ഞ്
കാര്യങ്ങള്‍ ഗതിമാറ്റിയിരുന്നു.ഇന്ദുവിന്‍റെ വീട്ടുകാരുടെ കണ്ണുകളില്‍ പണംകൊണ്ട്
മറ തീര്‍ക്കാന്‍ അവന്‍റെ ബാപ്പയ്ക്ക് സാധിച്ചു.
പിന്നീടെല്ലാം
വേഗത്തിലായിരുന്നു.കണ്ണടച്ച് തുറക്കും മുന്‍പേ റമീസിനെ ബാപ്പ അബുദാബിയില്‍
എത്തിച്ചു.ഇന്ദുവിന് എന്ത് സംഭവിച്ചു എന്നുപോലും അറിയാതെ അങ്ങിനെ കുറേ കാലം.ഒരുവേള
ബാപ്പയും കൂട്ടരും പറഞ്ഞ കഥകള്‍ അവന്‍ വിശ്വസിച്ചു.ഇന്ദു മറ്റൊരാളുടെതായി എന്നത്
അവന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും ബന്ധപ്പെടാന്‍ ഒരു മാര്‍ഗവും
ഇല്ലാത്തതുകൊണ്ട് അത് വിശ്വസിക്കുകയേ നിവര്‍ത്തി ഉണ്ടായിരുന്നുള്ളൂ.ബാപ്പയുടെ
സുരക്ഷാവലയത്തിനുള്ളില്‍ കുടുങ്ങിയ റമീസ് പതുക്കെ എല്ലാം മറക്കാന്‍ തുടങ്ങി.
നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ്
റമീസ് ആദ്യമായി നാട്ടില്‍ ചെന്നത്. അപ്പോഴേക്കും ഇന്ദുവിന്‍റെ കുടുംബം എങ്ങോട്ടോ
മാറിപ്പോയിരുന്നു. എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.അഥവാ അറിയാവുന്നവര്‍ തന്നെ
അതൊട്ട് പറഞ്ഞുമില്ല.അല്ലെങ്കില്‍ തന്നെ എന്തിനാണ് ഹാജിക്കയുടെ മുഖം കറുത്ത്
കാണുന്നത്.
നാട്ടിലും കൂട്ടുകാരാലും തികച്ചും ഒറ്റപ്പെട്ടപോലെ ആയതോടെ റമീസ്
കുറച്ചു ദിവസങ്ങള്‍കൊണ്ട് തന്നെ തിരിച്ചു പറന്നു.മനസ്സിന്‍റെ ശൂന്യതയില്‍ നിന്നും
രക്ഷപ്പെടാന്‍ വേണ്ടി കച്ചവടത്തിലേക്ക് പതിയെ ശ്രദ്ധ തിരിച്ച റമീസ്
പിന്നീടങ്ങോട്ട് ബാപ്പയുടെ കച്ചവടങ്ങളെ മുഴുവന്‍ കേന്ദ്രബിന്ദുവായി മാറി. പുതിയ
മേഖലകളിലേക്ക് കച്ചവടം വ്യാപിപ്പിച്ചു ജ്വലിച്ചു നില്‍ക്കുന്ന സമയത്താണ് അമ്മാവന്‍റെ
മകളെ കെട്ടിക്കാന്‍ ഉള്ള ആലോചന നടന്നത്.
നഷ്ടപ്പെട്ടതിനെ തന്നെ ഓര്‍ത്തിരിക്കരുതെന്ന് പറഞ്ഞ് പലരും
നിര്‍ബന്ധിച്ചപ്പോള്‍ അവസാനം അവന്‍ സമ്മതം മൂളി.അങ്ങനെ ഇരുപത്തിയേഴാം വയസ്സില്‍
രണ്ടാമത്തെ പെണ്ണ് അവന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു.അവന്‍റെ
ഹൃദയസ്പന്ദനമാവാന്‍ കൊതിച്ചു കൊണ്ട്.
സമീറ
വളരെ പക്വമതിയായ പെണ്‍കുട്ടിയായിരുന്നു.
ഒരിക്കലും റമീസിനെ പൂര്‍വകഥകള്‍ ചോദിച്ചു
വേദനപ്പെടുതാന്‍ അവള്‍ തുനിഞ്ഞില്ല, കിട്ടുന്ന ഇത്തിരി
സ്നേഹത്തില്‍ സംതൃപ്തയായി അവന്‍റെ നിഴലുപോലെ ജീവിച്ചു.അതിനിടയിലേക്ക് രണ്ടു
വിരുന്നുകാര്‍ കൂടി എത്തിയതോടെയാണ് റമീസ് മനസ്സ് തുറന്നു ചിരിക്കാനും സമീറയെ
സ്നേഹിക്കാനും തുടങ്ങിയതെന്ന് പറയുന്നതാവും ശരി.ഇരട്ടകളായ റെയ്ഹാനും,റാഹിലയും റമീസിനെ അപ്പടി മാറ്റിയെടുത്തു.എന്നാലും ഒറ്റയ്ക്കാകുന്ന ചില
നിമിഷങ്ങളില്‍ അവന്‍റെ കണ്ണ് നിറയാറുള്ളത് ആരുമറിഞ്ഞില്ല.
റമീസിന്‍റെ നാട്ടിലേക്കുള്ള യാത്രകള്‍ അപൂര്‍വ്വമായിരുന്നു.
അഥവാ
പോയാല്‍ തന്നെ കുറച്ചു ദിവസങ്ങള്‍ മാത്രം.ഭാര്യയുടെ ഉമ്മയ്ക്ക് കാന്‍സര്‍ അതികലശലായപ്പോള്‍
എല്ലാവരെയും കാണണമെന്ന ആഗ്രഹം പറഞ്ഞത് തള്ളിക്കളയാന്‍ ആയില്ല.അങ്ങിനെ നീണ്ട ആറുവര്‍ഷങ്ങള്‍ക്കു
ശേഷം റമീസ് സകുടുംബം നാട്ടിലെത്തി.നേരെ അമല ഹോസ്പിറ്റലിലേക്ക്.കീമോതെറാപ്പിയുടെ
അവശതകള്‍ അവരടെ കണ്ണുകളില്‍ സജീവത ഇല്ലാതാക്കിയിരിക്കുന്നു.മകളും ഉമ്മയും കൂടി
കണ്ണീരിലൂടെ സംസാരം തുടങ്ങിയപ്പോള്‍ റമീസ് മെല്ലെ പുറത്തേക്കിറങ്ങി.വരാന്തയിലൂടെ
വെറുതെ പലതും ആലോചിച്ചു കൊണ്ട് നില്‍ക്കുമ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്.ഒരു
സ്ത്രീ തന്നെത്തന്നെ നോക്കിക്കൊണ്ട് നടന്നു വരുന്നു.പാറിപ്പറന്ന മുടിയും കുഴിഞ്ഞ
കണ്ണുകളുമുള്ള നന്നേ ക്ഷീണിച്ച സ്ത്രീ.തന്നെ കടന്നുപോയപ്പോഴാണ് അവനുമനസ്സിലായത്
ഇന്ദുവായിരുന്നു അതെന്ന്.നാവു പൊങ്ങിയില്ല ഒന്നു വിളിക്കാന്‍.അവന്‍ നോക്കി നിന്നു
അടുത്ത വരാന്തയിലേക്ക് തിരിഞ്ഞു പോകുംവരെ.
മനസ്സ്
വീണ്ടും അസ്വസ്ഥമായി.എങ്ങനെയോ പിറ്റേന്നുവരെ പിടിച്ചു നിന്നു.കാലത്തുമുതല്‍ റമീസ്
വരാന്തയില്‍ നിലയുറപ്പിച്ചു.ഒടുവില്‍ അവള്‍ അതുവഴി വന്നു.അടുത്തെത്തിയപ്പോള്‍ അവന്‍
മെല്ലെ വിളിച്ചു.
ഇന്ദൂ.....
മറുപടിയില്ല.ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ അവള്‍
നടന്നു നീങ്ങി.എന്തോ തീരുമാനിച്ചുറച്ച പോലെ അവന്‍ പിന്നാലെ ചെന്നു.കുറച്ചുദൂരം
നടന്നു ആളൊഴിഞ്ഞ ഇടനാഴിയില്‍ എത്തിയപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി.ഏതോ വിജനതയില്‍
നിന്നെന്നപോലെ നിര്‍ജീവമായ ഒരു ചോദ്യം.
“സുഖമല്ലേ....?”
ആണെന്നോ അല്ലെന്നോ പറയാന്‍ അവന് ആവുമായിരുന്നില്ല അപ്പോള്‍.ഒന്നു
മൂളുകമാത്രം ചെയ്ത് തിരിഞ്ഞു നടന്നു.അടുത്ത ദിവസം അവന്‍ കാന്റീനില്‍
കാത്തിരുന്നു.അവളെത്തിയപ്പോള്‍ കണ്ണ് കൊണ്ട് മെല്ലെ വിളിച്ചു.യാന്ത്രികമെന്നോണം
അവള്‍ അവന്‍റെ അരികിലേക്ക് വന്നിരുന്നു.ചുറ്റുപാടും നോക്കി പരിചിതര്‍
ആരുമില്ലെന്ന് ഉറപ്പിച്ചു.അവളുടെ കഥകളിലൂടെ സഞ്ചരിച്ചപ്പോള്‍ അവന് സ്വയം പുച്ഛം
തോന്നി.റബ്ബേ ഞാന്‍ ഇത്ര പാപിയാണോ എന്ന് ചിന്തിച്ചുപോയി.
തന്‍റെ
ബാപ്പ കൊടുത്ത പണവും നഷ്ടപ്പെട്ട സല്‍പ്പേരുമായി അവളുടെ കുടുംബം നാടുവിട്ടതും,ഏതോ മാപ്പിളചെക്കന്‍റെ കൂടെ ഓടിപ്പോയവളാണെന്ന ദുഷ്പേരുമായി വിവാഹ
കമ്പോളത്തില്‍ ബാക്കിയായിപോയതും,ഒടുവില്‍ ഒരു രണ്ടാം കെട്ടുകാരന്‍റെ
മുന്‍പില്‍ തല നീട്ടിക്കൊടുക്കേണ്ടി വന്നതും കണ്ണീര്‍ പൊടിയാതെ അവള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍
അവന്‍ മനസ്സില്‍ പൊട്ടിപ്പൊട്ടി കരയുകയായിരുന്നു.
ആദ്യ
ഭാര്യയിലെ മക്കളെ നോക്കാന്‍ കൊണ്ടുവന്ന ആയയെപ്പോലെ ആയിരുന്നു ആ വീട്ടില്‍ അവളുടെ
സ്ഥാനം.ഒരു നല്ല വര്‍ത്തമാനമോ പരിഗണനയോ കിട്ടാത്ത വീട്.തന്‍റെ യൌവ്വന ചാപല്യത്തിന് കിട്ടിയ ശിക്ഷയായി അവള്‍ ആ
ജീവിതത്തെ ഉള്‍ക്കൊണ്ടു.
തന്‍റെ
നിസ്സഹായത റമീസിനെ തളര്‍ത്തിക്കളഞ്ഞു.എല്ലാം നേടിയിട്ടും ഒന്നും ഇല്ലാത്തവനെപ്പോലെ
അവന്‍ ഇന്ദുവിന്‍റെ മുന്‍പില്‍ തളര്‍ന്നു നിന്നു.സ്വന്തം ജീവിതത്തില്‍ പുതുനാമ്പുകള്‍
മുളച്ചെങ്കിലും താന്‍ കാരണം വളര്‍ച്ച മുരടിച്ചുപോയ ഒരു ജീവിതമാണ് തന്‍റെ മുന്‍പില്‍....എന്ത്
പ്രായശ്ചിത്തമാണ് ചെയ്യാനാവുക തനിക്ക് ? ഒന്നുമില്ല.....ഒന്നും....
നേരമേറെ
ആയെന്നും പറഞ്ഞു ഇന്ദു പോയി. അകത്ത് മരണം കാത്തുകിടക്കുന്ന ഭര്‍തൃമാതാവിനടുത്തേക്ക്; അവരുടെ മനസ്സിലേ ഇത്തിരി എങ്കിലും
സ്നേഹം ബാക്കിയുള്ളൂ,അതും കൂടി കളയാന്‍ വയ്യ എന്നും പറഞ്ഞു കൊണ്ട്.
പിന്നെയും
ഇടയ്ക്കിടയ്ക്കവര്‍ കണ്ടുകൊണ്ടിരുന്നു.കുറച്ചു നാളുകള്‍ക്ക്
ശേഷം ഇന്ദുവിന് ഇത്തിരി സ്നേഹം കിട്ടുന്ന ആ സ്രോതസ്സും നഷ്ടമായി.അവള്‍ പോയി.ഒരു
യാത്രപോലും പറയാന്‍ ആവാതെ.
സമീറയുടെ
ഉമ്മയ്ക്ക് കുറച്ചു ഭേദമായപ്പോള്‍ റമീസ് അവരെ നാട്ടില്‍ നിര്‍ത്തി തിരിച്ചു
പോന്നു.കൃത്യമായും ആ വരവിനു ശേഷമാണ് കമ്പനിയുടെ ബിസിനസ്സ് സംബന്ധമായ ആവശ്യത്തിന്
ഞാന്‍ റമീസിനെ പരിചയപ്പെടുന്നത്. കണ്ടപ്പോള്‍ തന്നെ എന്തോ ഒരു അടുപ്പം
തോന്നി.അങ്ങനെ അത് വളരെ ആഴത്തിലുള്ള ഒരു ബന്ധമായി മാറി.
ഇടയ്ക്കൊരുദിവസം
വല്ലാതെ അസ്വസ്ഥനായി റമീസിനെ കണ്ടപ്പോള്‍ എന്തുപറ്റി എന്ന് ചോദിച്ചപ്പോഴാണല്ലോ ഈ
സംഭവങ്ങളെല്ലാം പറഞ്ഞതും ഒടുവില്‍ കൊച്ചു കുട്ടിയെപ്പോലെ
പൊട്ടിക്കരഞ്ഞതും.നാട്ടിലുള്ള കൂട്ടുകാരന്‍റെ ഫോണ്‍ കോള്‍ ആയിരുന്നു അവനെ
അസ്വസ്ഥനാക്കിയത്.
ആശുപത്രിയില്‍
വച്ച് അവളെ കാണാറുള്ളതും, സംസാരിച്ചതുമൊക്കെ എങ്ങനെയോ
മനസ്സിലാക്കിയ ഭര്‍ത്താവ് അവളെ ആ പേരും പറഞ്ഞു മര്‍ദിക്കുകയും നിഷ്കരുണം വീട്ടില്‍
നിന്നു വെളിയിലാക്കുകയും ചെയ്തത്രേ.
കരച്ചിലിനിടയില്‍ അവനെന്നോട് പറഞ്ഞു
“അവളെ ഞാന്‍ സംരക്ഷിക്കും ഷംസൂക്കാ....എന്ത് വില
കൊടുത്തായാലും....”
പിന്നീട്
കണ്ടതെല്ലാം അവന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ തീരുമാനങ്ങളായിരുന്നു. ഭാര്യയുടെ
മുന്‍പില്‍ അവന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു.ചെറുപ്പം മുതല്‍ അവള്‍ക്കറിയാവുന്ന
കാര്യങ്ങള്‍ അവള്‍ അവനില്‍ നിന്നു തന്നെ കേട്ടു.ഒടുവില്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ
പറഞ്ഞു
“ഈ മക്കളെ മറന്നു കളയരുത്... എനിക്കീ കിട്ടിയ കാലം
മുഴുവന്‍ എന്‍റെ ഭാഗ്യമായി കണ്ടോളാം....അതുമതി.”
പക്ഷേ
കാര്‍ന്നോര്‍ക്കും ബാപ്പയുക്കും മാത്രം അതൊന്നും യാതൊരു കാരണവശാലും അംഗീകരിക്കാന്‍
കഴിയുമായിരുന്നില്ല.ഇടയ്ക്കിടയ്ക്ക് അവന്‍ പറയുമായിരുന്നു “എനിക്കാരുടെയും സമ്മതം വേണ്ട.സമീറയ്ക്ക് എന്നെ മനസ്സിലാക്കാന്‍
പറ്റിയല്ലോ അതുമതി.”
പക്ഷേ
അവനെ ഞെട്ടിച്ചുകൊണ്ട് അവനവകാശപ്പെട്ട സകല സ്വത്തും ബാപ്പ സമീറയുടെയും, മക്കളുടെയും പേരില്‍ എഴുതി വച്ചു.പോരാഞ്ഞ് അവന്‍റെ വിസയും ക്യാന്‍സല്‍
ചെയ്തു.അതൊന്നും സാരമില്ല എന്ന് വിചാരിച്ചു നില്‍ക്കുമ്പോഴാണ് അടുത്ത ഇടിത്തീ അവന്‍റെ
തലയില്‍ വീണത്.സമീറയെക്കൊണ്ട് അവളുടെ ബാപ്പ നിര്‍ബന്ധിച്ചു മൊഴി വാങ്ങിച്ചു.അത്
റമീസിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു.
വിധി അങ്ങനെയാണെങ്കില്‍ നടക്കട്ടെ എന്നവന്‍ സമാധാനിക്കാന്‍
ശ്രമിച്ചു.പക്ഷേ അവന്‍റെ മനസ്സിലൊരു കടല്‍ ആര്‍ത്തലയ്ക്കുന്നത് ഞങ്ങള്‍ക്ക്
മനസ്സിലാവുന്നുണ്ടായിരുന്നു.എന്ത് ചെയ്യണം,എന്ത് പറയണം
എന്നറിയാതെ ഞങ്ങള്‍ സുഹൃത്തുക്കള്‍....
വിസ നഷ്ടപ്പെട്ടതോടെ ഒരു ജോലി സംഘടിപ്പിക്കാനുള്ള ശ്രമത്തിലായി
എല്ലാരും.ഒടുവില്‍ അല്‍ ഐനിലെ പ്രശസ്തമായ ഒരു കമ്പനിയില്‍ അവന്‍ ജോലി നേടി.അടുത്ത
വര്‍ഷം നാട്ടിലേക്ക് പോയ റമീസ് മടങ്ങിവന്നത് ഇന്ദുവിനെയും
കൊണ്ടായിരുന്നു.നിയമപരമായി ആദ്യ വിവാഹങ്ങള്‍ വേര്‍പെടുത്തിയ
രണ്ടുപേരും പുതിയൊരു ജീവിതം തുടങ്ങി.
കമ്പനി ട്രാന്‍സ്ഫര്‍ തന്നതോടെ ഞാന്‍ അബുദാബിയിലേക്ക് പോന്നതിനാല്‍
പിന്നീട് തമ്മില്‍ കാണാതായി.ക്രമേണ വിളികളും കുറഞ്ഞു.
ഇതിനിടയില്‍ അവര്‍ക്കൊരു മകന്‍ പിറന്നതറിഞ്ഞു.ഇഷാന്‍....അവന്‍റെ
ഫോട്ടോസ് കണ്ടത് ഫേസ്ബുക്കിലൂടെ.അല്ലെങ്കിലും ഉറ്റവരും ഉടയവരും ഒക്കെ ഇപ്പോള്‍
അതിലായതുകൊണ്ട് ഇത്തിരികൂടി എളുപ്പത്തില്‍ കാര്യങ്ങള്‍ അറിയാന്‍ പറ്റുന്നു.
തന്നെ മനസ്സിലാക്കാന്‍ ശ്രമിച്ച ഭാര്യയെ തന്നില്‍ നിന്നും അകറ്റി
കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയ ബാപ്പയോടുള്ള വെറുപ്പ് അവന്‍റെ മനസ്സില്‍ പകയായി
രൂപം മാറിയിരുന്നു.
മക്കളെ കാണാന്‍ പറ്റാത്തതിലുള്ള മനപ്രയാസവും,ബാപ്പയോടുള്ള പകയും ഒക്കെ കൂടി അവനെ ഒരു രോഗിയാക്കിയത് വൈകിയാണ്
അറിഞ്ഞത്.
ഒരിക്കല്‍ കമ്പനിയില്‍ നിന്ന് ജോലി കഴിഞ്ഞു ഇറങ്ങാന്‍ നോക്കുമ്പോള്‍
അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയില്‍ കൊണ്ടുപോയി.മൈല്‍ഡ് അറ്റാക്ക് ആണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ കൂടെ
ഉണ്ടായിരുന്നവര്‍ അത്ഭുതപ്പെട്ടു.ഇത്രയും സ്ലിം ആയ,ഭക്ഷണ
കാര്യങ്ങളില്‍ നല്ല അടുക്കും ചിട്ടയുമുള്ള ആള്‍ക്ക് അറ്റാക്കോ എന്നെല്ലാവരും
അതിയശിച്ചു പോയി.പക്ഷേ കടുത്ത മാനസിക സമ്മര്‍ദ്ദം അവന്‍റെ നില മോശമാക്കുന്നത് ആരും
ശ്രദ്ധിച്ചില്ല.
രണ്ടുമാസം മുന്‍പ് കാണുമ്പോള്‍ അതവന്‍റെ രണ്ടാമത്തെ അറ്റാക്ക്
ആയിരുന്നു.അന്നാണ് പലതും അവന്‍ മനസ്സ് തുറന്നു പറഞ്ഞതും.ആദ്യമായ് ഇന്ദുവിനെ
വിട്ടുകൊടുക്കേണ്ടി വന്നത്....അവളെ ജീവിതപ്പെരുവഴിയിലാക്കി പോകേണ്ടി വന്നത്.
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍ വച്ച് കണ്ടുമുട്ടുക വഴി രണ്ടാമതുമവളെ
ജീവിതപ്പെരുവഴിയിലാക്കിയത്.....
തളര്‍ന്ന കണ്ണുകള്‍ വലിച്ചു തുറന്നുകൊണ്ടവന്‍ അന്നെന്നോടു
ചോദിച്ചു....
“ഷംസൂക്കാ.....മൂന്നാമതും അവള് ജീവിതപ്പെരുവഴിയിലാകുമോ?
കഴിഞ്ഞ രണ്ടുവട്ടവും ഞാന്‍ നല്‍കിയ വേദനകള്‍ മാത്രമേ
അവളോടൊപ്പം ഉണ്ടായിരുന്നുള്ളൂ....
ഇനി...ഇനി അതല്ല....ഒരു ജാതിയിലും മതത്തിലും പെടാത്ത എന്‍റെ
മകനും കൂടെയുണ്ട്.
ആരുമില്ലാത്തവരുടെ കൂടെ ദൈവമുണ്ടാകും അല്ലേ ? അങ്ങനെയല്ലേ
ഷംസൂക്ക എപ്പോഴും പറയാറ് ? ഉണ്ടാകുമായിരിക്കും...ഉണ്ടാകുമായിരിക്കും....”
വാക്കുകള്‍ നേര്‍ത്ത് നേര്‍ത്ത് മയക്കത്തിലേക്ക്
വഴുതിയപ്പോഴാണ് ഞാനന്ന് മടങ്ങിയത്.അന്ന് ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ പക്ഷേ
ഇത്ര പെട്ടെന്ന് അവന്‍ പോകുമെന്ന് കരുതിയില്ല.
കണ്ണ്
നനഞ്ഞുവോ....ആരും കാണാതെ കര്‍ച്ചീഫ് എടുത്തു മുഖം തുടയ്ക്കുന്ന ഭാവത്തില്‍ കണ്ണ്
തുടച്ചു.
അല്‍ ഐന്‍ സിറ്റി എത്താറായിരിക്കുന്നു.ഷെയര്‍ ടാക്സി സ്റ്റാന്‍റിനടുത്ത്
വരെയേ പോകൂ.അവിടുന്ന് ടാക്സി വിളിച്ചു പോകണം ആശുപത്രിയിലേക്ക്.ഷെയര്‍
ടാക്സിക്കാരന് കാശു കൊടുത്തു പുറത്തിറങ്ങി. അല്‍പനേരം കഴിഞ്ഞപ്പോള്‍ തന്നെ ടാക്സി
കിട്ടി.ആശുപത്രിയില്‍ ചെന്നിറങ്ങുമ്പോള്‍ കൂട്ടുകാര്‍ എല്ലാമുണ്ട് പുറത്തു തന്നെ.
ഷെരീഫേ അവനെ എനിക്കൊന്നു കാണണം എടാ.
“ആരെയും കാണിക്കുന്നില്ല ഇക്കാ....പേപ്പറെല്ലാം
ശരിയാക്കാന്‍ തുടങ്ങിയിട്ടുണ്ട്.ഇനി അതൊക്കെ കിട്ടിയാലേ വിട്ടു തരൂ..."
ഇന്ദു അറിഞ്ഞോ ?
"ഇല്ല...എങ്ങനെ പറയും എന്ന്‍ ഒരു
നിശ്ചയവുമില്ല...."
എന്നാലും പറയേണ്ടെടാ ?
"വേണം...ശിഹാബുവും സുരേഷും കൂടി പേപ്പര്‍ ശരിയാക്കി
വന്നിട്ട് പറയാം എന്ന് കരുതിയതാ...."
നാട്ടിലേക്കെത്തിച്ചിട്ടു എന്ത് ചെയ്യും എന്നാ....വീട്ടുകാര്‍
തിരിഞ്ഞു നോക്കില്ലല്ലോ ?
"ഇല്ല.....അതുകൊണ്ട് അവന്‍ പണിതുകൊണ്ടിരിക്കുന്ന
വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്....ആ ഏരിയയിലുള്ളവരൊക്കെ നല്ല ആളുകളാ...."
അപ്പൊ ഇന്ദുവും മോനും ???
"നമ്മളൊക്കെ ഇല്ലേ
ഇക്കാ അവര്‍ക്ക് സ്വന്തക്കാരായി.....നമ്മള് പ്രവാസികള്‍ക്കെന്ത് മതവും,ജാതിയും,പകയും,വിദ്വേഷവും?
നമ്മടെ വിയര്‍പ്പിന്‍റെ ഒരു വിഹിതം നമ്മളവര്‍ക്ക് കൊടുക്കും,റമീസിന്‍റെ അളവറ്റ സ്നേഹം അനുഭവിച്ചവരല്ലേ നമ്മള്‍.....അതിങ്ങനെയൊക്കെയല്ലേ
തിരിച്ചു കൊടുക്കാന്‍ പറ്റൂ...."
ശരിയാണ് നീ പറഞ്ഞത്.....അന്യന്‍റെ വേദന ശരിക്ക്
മനസ്സിലാകുന്നത് നമ്മള്‍ പ്രവാസികള്‍ക്ക് തന്നെയാ....നമുക്ക് സഹായിക്കാം നമ്മുടെ
റമീസിന്‍റെ കുടുംബത്തെ....
“ഇക്കാ......”
അതുവരെയും എല്ലാം അടക്കിവച്ച ഷഫീഖ് പൊട്ടിക്കരഞ്ഞു കൊണ്ട് എന്‍റെ
തോളിലേക്ക് വീണപ്പോള്‍ നിയന്ത്രിക്കാനായില്ല.....അടുത്തുണ്ടായിരുന്ന
കൂട്ടുകാരുടെയൊക്കെ കണ്ണുകളില്‍ നനവുണ്ടോ ? ഹേയ്.....എന്‍റെ
കണ്ണ് നനഞ്ഞത് കൊണ്ട് തോന്നിയതായിരിക്കാം....
കണ്ണ് തുടച്ചു കൊണ്ട് ഷഫീഖ് പറഞ്ഞു
“ഇക്ക പൊയ്ക്കോളൂ...ഇക്കയുടെ തല തിന്നുന്ന മാനേജര്‍
കുഴപ്പമുണ്ടാക്കും.ഇവിടെ ഞങ്ങളൊക്കെ ഉണ്ട്.”
എന്നാലും ഒന്ന് കാണാതെ എങ്ങനെ പോകുമെടാ....
“വേണ്ട ഇക്കാ...പേപ്പര്‍ ഒക്കെ ശരിയായി വരുമ്പോഴേക്കും
നെരേം കുറെ ആവും.പിന്നെ ഇക്കായ്ക്ക് തിരിച്ചു പോകാന്‍ ബുദ്ധിമുട്ടാകും....ഞങ്ങള്
വിളിച്ചറിയിച്ചു കൊള്ളാം എല്ലാ കാര്യങ്ങളും.”
മനസ്സില്ലാ മനസ്സോടെയാണ് മടങ്ങുന്നത്.... അവസാനമായി ഒരു
നോക്ക് കാണാതെ,അവന്‍ ഇല്ല എന്ന സത്യം ഉള്‍ക്കൊള്ളാനാവാത്ത മനസും, ജീവിതപ്പെരുവഴിയിലായ ഒരു യുവതിയുടെയും മകന്‍റെയും നിസ്സഹായതയോര്‍ത്ത്
തപിക്കുന്ന ഹൃദയവുമായി....
അല്ലെങ്കിലും
ഉമ്മ പണ്ട് പറയാറുണ്ട്....മയ്യത്ത് കണ്ടില്ലെങ്കില്‍ നമുക്കാ ആള്‍ മരിച്ചെന്ന്
വിശ്വസിക്കാന്‍ പ്രയാസമാണെന്ന്....അതാണ് ശരി.എന്‍റെ റമീസ് മരിച്ചിട്ടില്ല.ഏതോ
ദൂരദേശത്ത് ആരെയും വിളിക്കാന്‍ പോലും നേരമില്ലാതെ നല്ല ജോലിത്തിരക്കിലാണവന്‍....