ഇലമരച്ചില്ലയില്‍

December 20, 2014

മുറം

അമ്മ, 
അരി വെടിപ്പാക്കാന്‍
 
മുറത്തിലേയ്ക്കിട്ടതിന്റെ
 
ഇരു കോണുകളും പിടിച്ചു
 
ചേറുമ്പോള്‍
 
വേര്‍തിരിഞ്ഞു വരുന്ന കല്ലും മണ്ണും
 
പിന്നെ തൂളികള്‍ അടരാതെ ബാക്കിയായ
 
നെല്‍മണികളും
 
മുറത്തില്‍നിന്നും പുറത്തേയ്ക്ക്
 
പൊഴിഞ്ഞു വീഴാനായ്‌
വിദഗ്ദ്ധമായൊരു ചാലൊരുക്കും.
അതുകണ്ട് അരിമണികളോ 
മുറമോ ചിന്തിച്ചു കാണുമോ
അമ്മയുടെ ജീവിതത്തില്‍നിന്നും
ചേറിപ്പറത്താന്‍ കഴിയാതെപോയ
പരുപരുത്ത,
 കറുകറുത്ത 
നാളുകളുണ്ടായിരുന്നെന്ന്‍ !
പാതിവഴിയില്‍ ഊര്‍ന്നുപോയ
സീമന്തരേഖയുടെ ചെന്നിറം
പോകാതിരിക്കാന്‍
 
ജീവിതത്തിന്റെ ഇരുണ്ട കാലത്തെ
ചേറി പൊഴിക്കാന്‍
 
കഴിയാതെ നിസ്സഹായായ്‌പ്പോയോരാ മുഖം
ആരറിഞ്ഞന്ന് !
ഗതകാല സ്മരണകള്‍ ചേറിപ്പെറുക്കി
വീടുകാത്തുകഴിയുമ്പോഴും
ഞങ്ങള്‍തന്‍ ജീവിതത്തില്‍
 
ഒരു പാഴ് മണിപോലും കലരാതിരിക്കാന്‍
സ്നേഹനാരാല്‍ മെടഞ്ഞൊരു
പൊന്‍മുറമെന്നപോല്‍
 
വര്‍ത്തിച്ചിടുന്നമ്മ..........!