ഇലമരച്ചില്ലയില്‍

December 20, 2014

മുറം

അമ്മ, 
അരി വെടിപ്പാക്കാന്‍
 
മുറത്തിലേയ്ക്കിട്ടതിന്റെ
 
ഇരു കോണുകളും പിടിച്ചു
 
ചേറുമ്പോള്‍
 
വേര്‍തിരിഞ്ഞു വരുന്ന കല്ലും മണ്ണും
 
പിന്നെ തൂളികള്‍ അടരാതെ ബാക്കിയായ
 
നെല്‍മണികളും
 
മുറത്തില്‍നിന്നും പുറത്തേയ്ക്ക്
 
പൊഴിഞ്ഞു വീഴാനായ്‌
വിദഗ്ദ്ധമായൊരു ചാലൊരുക്കും.
അതുകണ്ട് അരിമണികളോ 
മുറമോ ചിന്തിച്ചു കാണുമോ
അമ്മയുടെ ജീവിതത്തില്‍നിന്നും
ചേറിപ്പറത്താന്‍ കഴിയാതെപോയ
പരുപരുത്ത,
 കറുകറുത്ത 
നാളുകളുണ്ടായിരുന്നെന്ന്‍ !
പാതിവഴിയില്‍ ഊര്‍ന്നുപോയ
സീമന്തരേഖയുടെ ചെന്നിറം
പോകാതിരിക്കാന്‍
 
ജീവിതത്തിന്റെ ഇരുണ്ട കാലത്തെ
ചേറി പൊഴിക്കാന്‍
 
കഴിയാതെ നിസ്സഹായായ്‌പ്പോയോരാ മുഖം
ആരറിഞ്ഞന്ന് !
ഗതകാല സ്മരണകള്‍ ചേറിപ്പെറുക്കി
വീടുകാത്തുകഴിയുമ്പോഴും
ഞങ്ങള്‍തന്‍ ജീവിതത്തില്‍
 
ഒരു പാഴ് മണിപോലും കലരാതിരിക്കാന്‍
സ്നേഹനാരാല്‍ മെടഞ്ഞൊരു
പൊന്‍മുറമെന്നപോല്‍
 
വര്‍ത്തിച്ചിടുന്നമ്മ..........!



October 31, 2014

എന്‍റെ പൊട്ടിക്കാളിയ്ക്ക് !


ഒരു യാത്രാമൊഴി എന്നും കാതിനരികെയുണ്ട് 
പറയാതെ, എന്നാല്‍ പറയാനാഞ്ഞുകൊണ്ട്‌ !
പ്രതീക്ഷിക്കുന്നുണ്ട് അതെപ്പോഴും,
അതിനാല്‍ത്തന്നെ 

ഉള്ളിലൊരു തേങ്ങല്‍ ഒരുങ്ങിയിരിപ്പുണ്ട്
അരുതെന്നു വിലക്കിയാലും 

പെയ്യാതെ ഒന്നു നനയ്ക്കാമെന്നെങ്കിലും നിനച്ച് !

പിരിഞ്ഞു പോകുമെന്നറിഞ്ഞുകൊണ്ടുള്ള ഒരു യാത്ര,
കണ്ടുമറന്ന ഏതോ തമിഴ് ചിത്രത്തിന്‍റെ ഫ്രെയിമിലെപ്പോലെ
 
എന്‍റെ കണ്മുന്നില്‍ എന്നുമുണ്ടായിരുന്നു.
കൂടെ ഉണ്ടാവണമെന്ന ഓര്‍മ്മപ്പെടുത്തല്‍
 
അതിഭാവുകത്വത്തിന്റെ വെറുമൊരു
 
ഗാനരംഗമായിരുന്നുവോ ?
ആവോ ആര്‍ക്കറിയാം എന്നുപറഞ്ഞ്
 
പിരിഞ്ഞു നടക്കാന്‍ നിനക്കെന്തെളുപ്പം !
ഞാനപ്പോഴും കണ്ട രംഗങ്ങളിലെ
കോമാളിയിലും, തകര്‍ന്നുടഞ്ഞ നായകനിലും
എന്നെ തിരയുകയായിരിക്കും പെണ്ണേ......!


August 2, 2014

ജീവിതമെഴുതുമ്പോള്‍


രു മനോഹര കവിതയെന്നപോല്‍ 
വൃത്തമൊപ്പിച്ച് ,
പ്രാസമൊപ്പിച്ച്‌ 

എഴുതണമെന്നായിരുന്നു ആശ ;
ജീവിതത്തെ.
പക്ഷേ പലപ്പോഴുമത് 

പിടിതരാതെ 

വൃത്തത്തെയും 

പ്രാസത്തെയും
തോല്‍പ്പിച്ച് 
ചാടിമറിഞ്ഞു മാറി
ഒരു ഉത്തരാധുനികനോ,
അതുമല്ലെങ്കില്‍ ഒരു
 
ഗദ്യകവിതയോ
 
ആയിമാറാനുള്ള
 
കുസൃതി കാണിക്കാറുണ്ട്.
തെളിച്ച വഴിയേ നടന്നില്ലെങ്കില്‍
 
നടന്ന വഴിയേ തെളിക്കുകയെന്ന
 
പഴമൊഴിയോര്‍ക്കുമ്പോള്‍
അങ്ങിനെ ചെയ്യാന്‍
 
നിര്‍ബന്ധിതനാക്കപ്പെടും.
എന്നിട്ടും
 
എങ്ങോട്ടോ വലംവച്ചു പായുന്ന
 
ജീവിതത്തെ
 
പാരഗ്രാഫുകളായ്
ചേര്‍ത്തു ചേര്‍ത്തൊരു
കഥ മെനയാന്‍ ശ്രമിച്ചുനോക്കും.
പക്ഷേ
 
അവിടെയും പിടിതരാതെ
 
മാറിമറിഞ്ഞെന്നെ
 
ആശയക്കുഴപ്പത്തിലാക്കും
കുത്തുകളും,
 
കോമകളും,
 
ചോദ്യചിഹ്നങ്ങളും !

June 27, 2014

പ്രിയപ്പെട്ടവളോട്













കോണുകളൊക്കാത്ത 
തഴപ്പായയില്‍ 

നിറദീപം തലയ്ക്കലായ്,
ശാന്തമായെന്നാല്‍ ,
ചുണ്ടിലവസാന കള്ളച്ചിരി
നിനക്കായവശേഷിപ്പിച്ചു,
ഞാനമര്‍ന്നു കിടക്കുമ്പോള്‍ 

ആരുടെയശ്രുവീണു നനയുമെന്‍ 

നെറ്റിത്തടവും, പാദവും ?
ആരുടെ തേങ്ങലാകുമെന്നേ-
യസ്വസ്ഥമാക്കിടാന്‍ ?

നീയതു കാണുവാന്‍ 
ഉണ്ടാകുവില്ലയോ,
ഇല്ലെങ്കിലെന്‍ കൂടെ
 
യാത്രപോരുന്നുവോ ?
അത്രമേല്‍
 
തമ്മിലൊട്ടിയല്ലോ
 
നാളിതുവരേ നാം
ചരിച്ചതും
ചരിക്കേണ്ടതും !

മൂന്നുപേരവരെന്റെയോമനകള്‍
 
കരഞ്ഞലിഞ്ഞില്ലാതെയാകുമ്പോള്‍
 
നാലാമനാം അവനുണ്ടാകുമോ
 
ചാരെയവരുടെ തോളായി,
ആശ്വാസമേകിടാനായ് ;
പിന്നെയഗ്നിയാലെനി-
ക്കുദകക്രിയ ചെയ്‌തിടുവാന്‍..

അമ്മയുണ്ടാവണേ
 
അപ്പോഴുമെന്നുടെ കാതില്‍
ശകാരമാം സ്നേഹവുമായ്‌,
അമ്മയുണ്ടാവണേ
 
അരുമയായ് നിന്നുടെ
 
മുടികളില്‍ തഴുകലായ് ;
താങ്ങുപോലായ്.

വഴിമറഞ്ഞേകനായ്
 
പിരിയുമെന്‍ ദേഹിയ്ക്കു
മിഴിനീറഞ്ഞുഴറി നീ
വിടപറഞ്ഞീടുമ്പോള്‍
അമ്മയുണ്ടാകണേ
അപ്പോഴും നിന്നുടെ
 
കരതലം തന്നിലമര്‍ത്തിയ
ധൈര്യമായ് !
അമ്മയുണ്ടാകണേ
എപ്പോഴുമെപ്പോഴുമീ-
യുലകം മറയുന്ന
 
നാളുവരെ !


Photo courtesy : kanadaihirlap.com

June 10, 2014

ഉണരാനൊരു പകലില്ലാതത്തവന്‍



നീയാകുന്ന പകലിലേക്കായിരുന്നു 
ഞാനെന്നും 

കണ്ണുതുറന്നിരുന്നത് 

പെണ്ണേ....

നിന്‍റെ ഉടലലകളില്‍ 
വേഗം കിട്ടി
കരയണഞ്ഞിരുന്നൊരു
കുഞ്ഞു വള്ളമായിരുന്നു
എന്‍റെ ജീവിതമിതുവരെ !

ഇനിയെനിക്കീ രാവുകളില്‍
 
തളര്‍ന്നു വീണു
മയങ്ങാനേ
നിവര്‍ത്തിയുള്ളൂ.

ഇനിയെനിക്കീ
 കുഞ്ഞുവള്ളം 
കരയടുക്കാനാവാതെ
അലകളില്ലാത്ത
 മൃതസാഗരത്തില്‍
നുരഞ്ഞു പൊന്താനേ 
ആവതുള്ളൂ.

ഉണരാനൊരു പകലില്ലാത്തവന്റെ
 
രോദനം
 
ഒരു പിന്‍വിളിയായ്പ്പോലും
നീ കേള്‍ക്കുന്നില്ലയോ?

അലകളിലൊട്ടി, 
ജീവിതക്കരപിടിക്കാന്‍ 
ആയുന്നൊരു മനസ്സിന്‍റെ
 
പതറിയ വിളി നീ
കേള്‍ക്കുന്നില്ലയോ ?

June 6, 2014

ഓന്‍ നല്ലൊരു ബാല്യേക്കാരനേനും !










ന്‍ 
നല്ലൊരു ബാല്യേക്കാരനേനും,
പറഞ്ഞിറ്റെന്താ കാര്യം !
നെടുവീര്‍പ്പിട്ടുകൊണ്ട് 

ചീര്വേടത്തി പറഞ്ഞു നിര്‍ത്തിയപ്പോള്‍ 

മാത്വേടത്തി പുരികമുയര്‍ത്തി
ആകാശത്തോട്ടു നോക്കി, 

പിന്നെ 

പതിയെ പറഞ്ഞു

ഇക്കണ്ടകാലം ഇത്തിരേം ആയിറ്റും 
ഓന്റോരു ബിവരോം കിട്ടീല്ലാലോ !
നല്ലോരെ പടച്ചോന്‍ ബേഗം ബിളിക്കും,
അയിനും മാണം ഒരു ബാഗ്യം !
ചീര്വേടത്തിക്കത് ഇഷ്ടായില്ല,
താന്‍ കാലാവധി കഴിഞ്ഞും ഇങ്ങനെയിരിക്കുന്നതെന്താ
എന്നൊരു ദുസ്സൂചന അതിലില്ലേ
 
എന്നൊരു സംശയം!

എങ്കിലും ഓര്‍മ്മകളില്‍ ചിക്കി പരതി
 
ചീര്വേടത്തി തുടങ്ങി.
അന്ന്
 
തുലാത്തിലെ മയയാ മനെ...
ചായിന്റൊരു മയ.
പീട്യത്തലക്കല് ദാമു
 
ആച്ചേനേം പൂച്ചേനേം കാണാണ്ട്
ഒറ്റ ഇരിപ്പേനും !
നേരം മൊരം മോന്ത്യായപ്പോ
ഓനും തോന്നീക്കിണ്ടാവും
 
കാത്തിറ്റൊന്നും കാര്യേല്ല,
 
ബെളക്കിലെ എണ്ണ
തീരലെ ഇണ്ടാവൂന്ന്‍..

അങ്ങനെ നീണ്ട എവറഡീന്‍റെ
 
ഞെക്ക്ബെളക്കും കത്തിച്ച്
ഓനെന്നെ നീട്ട്യോരു വിളിയാ
ചീര്വേടത്തീ ഞാ പോയിനേന്ന്‍ ....
ആ പോക്ക് പോയതാ ഓന്‍
 
പിന്ന വന്ന്‍ക്കില്ല....ഒരുകാലത്തും.
വാക്കുകള്‍ മുറിഞ്ഞു
 
ചീര്വേടത്തിയുടെ തൊണ്ടയില്‍നിന്നും
 
കുറുകല്‍ മാത്രമുയര്‍ന്നു.

നല്ല നെടുപ്പായിറ്റ്, ചോന്ന നെറോം
കട്ടിമീശേം,
 
വെള്ളേം വെള്ളേം മുണ്ടും കുപ്പായോം,
ഓന്
 
ഒതേനന്റെ എടുപ്പേനും.
കൈയ്യും വീശി,
 
നെഞ്ഞുംവിരിച്ച്,
തച്ചോളിതായ വയിലിക്കൂടി
 
ബെരുന്നത് കാണ്വേന്‍ തെന്നെ
 
ഒരു ഇതേനും.

ദാ
ഇന്നലെ കണ്ടപോലെ മാത്വേടത്തി
 
വര്‍ണ്ണിച്ചപ്പോള്‍ ഞാനും
ദാമുവിനെ,
 
അല്ല ദാമുവേട്ടനെ
മുന്നില്‍ കണ്ടപോലെ !

കോടമയേത്ത് കല്ലേരി കെനാല്‍ല്
 
ബെള്ളം കേരി
 
ഓന്‍ മരിച്ചുപോയാന്ന്‍
ഞാളാരും
 
ബിശ്വസിച്ചില്ല
ഓന്‍ കാണാത്ത വെള്ളോ പൊയയോ
ഇക്കണ്ട നാട്ടിലേട്യാ ഇള്ളേ ?
ഓന്‍ അങ്ങന്യോന്നും ചാവൂല്ല
ഞാക്കൊറപ്പാ...
രണ്ടുപേരുടെയും ശബ്ദമപ്പോള്‍
 
ദൃഡമായിരുന്നു.

ഓനൊരു കമ്മൂണിസ്റ്റേനും,
ആരോ ബെറുപ്പുള്ളോര് കൊന്ന്
കൊള്ളോട് കൂട്ടി കെളച്ചതാന്നും
അതെല്ല,
ഓന്റെ ഓക്കൊരു രഹസ്യക്കാരന്‍
 
ഇള്ളത് ദാമു അറിഞ്ഞപ്പോ
ഓലെ രണ്ടാളേം ഒത്താശേല്‍
 
ആരോ ഓന തീര്‍ത്തതാന്നും കേള്‍വീണ്ടായി.

പുകയിലയ്ക്കായ്
കോന്തലയിലെ കെട്ടുപരതിക്കൊണ്ട്,
 
നരച്ച കണ്ണുകള്‍ അടച്ചും തുറന്നും
 
അവര്‍ പറഞ്ഞു
 
ചീര്വേടത്തീന്നൊരു വിളി
 
ഇപ്പളും എന്‍റെ ചെവീല്ണ്ട് മനേ....

മാത്വേടത്തിയും, ചീര്വേടത്തിയും
പത്തു നാല്‍പ്പത്തഞ്ചു വര്‍ഷങ്ങള്‍
 
പുറകിലെയോര്‍മ്മകളില്‍
 
തറഞ്ഞു നില്‍പ്പാണ്,
 
ഞാന്‍
 
കാലന്‍കുട കുടഞ്ഞു നിവര്‍ത്തി;
മഴയ്ക്ക്‌ ശക്തി കൂടുംമുന്‍പേ
വീടെത്തണം !



കുറിപ്പ്‌ : പഴയ കടത്തനാട്, ഇന്നത്തെ വടകരയുടെ ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിച്ചു വന്നിരുന്ന പഴയ തലമുറയുടെ ഭാഷയാണിത്. ഇതിലെ പല വാക്കുകളും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലായെന്നു വരില്ല., കാരണം കാലം മാറിയപ്പോള്‍ മലയാളത്തിന്‍റെ പൊതു സ്ലാങ്ങിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.


Photo courtesy: www.ntprints.com


June 1, 2014

അതിനാല്‍ ......














നിക്കുമ്പോള്‍ തന്നെ 
ആശങ്കയുണ്ടായിരുന്നു 

എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് !
വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും 

വിട്ടുപോകുമെന്നു ഭയപ്പെടുത്തിയിട്ടുണ്ട്,
വെന്റിലേറ്ററിന്‍റെ സഹായത്താല്‍ 

തിരിച്ചു വന്നിട്ടുമുണ്ട് !
ആദ്യത്തേതു പക്ഷേ ....
ഒരു നീണ്ട കാലത്തെ
 
ശവാവസ്ഥയായിരുന്നു.
വര്‍ഷങ്ങളോളം
 
എവിടെയാണെന്നുപോലുമറിയാതെ...
പിന്നീട് ..
തിരിച്ചുവന്നപ്പോള്‍
 
ജീവിക്കാനുള്ള കൊതിയായിരുന്നു
 
ഉള്ളു നിറയെ.
ഒരു
 
ചുഴലിക്കാറ്റുപോലെ...
പേമാരിപോലെ...
പക്ഷേ ,
പിന്നീടും ഒരുപാടുവട്ടം
 
തീര്‍ന്നെന്നു കരുതിയതാണ് ,
നനഞ്ഞ തറ്റുടുത്ത് കലമെടുക്കാന്‍
 
മനസ്സോങ്ങിയതുമാണ്.
എന്നിട്ടും തിരിച്ചു വന്നു,
 
അതിശക്തമായ് .
ഇന്നിപ്പോള്‍ നമ്മള്‍ രണ്ടും നഷ്ടപ്പെട്ട്
അനാഥയാകും എന്നറിയുമ്പോള്‍
ഞാന്‍ തന്നെ ചെയ്യാം ആ പാതകം...
അല്ലെങ്കിലും ..
നിന്റെമേല്‍ കുറ്റമാരോപിക്കാന്‍
 
തെല്ലുമാവില്ലല്ലോ എനിക്കന്നുമിന്നും !
കഴുത്തു ഞെരിച്ചു പിടയാന്‍ പോലും വിടാതെ
ഞാന്‍ കൊന്നൊടുക്കാം....
നമ്മുടെ പ്രണയത്തെ.
വരികള്‍ നനഞ്ഞൂര്‍ന്നുപോയ
 
പുസ്തകത്തിലെ വരകള്‍ മാത്രം
 
ബാക്കിയായപോല്‍ ....
ഓര്‍മ്മകള്‍തന്‍ മായാരേഖകള്‍
 
മാത്രമവശേഷിപ്പായ് !



Photo courtesy : mushthaque you safe

May 14, 2014

തച്ചുടയ്ച്ചാലും ഉടയാത്തത്











മ്മുടെ പ്രണയങ്ങളിലെന്നും 
മതിലുകളായിരുന്നു വില്ലന്മാര്‍ .
ഗള്‍ഫ്‌ പണത്തിന്‍റെ പ്രതാപമറിയിക്കാന്‍ കെട്ടിയ 

നിന്‍റെ വീട്ടുമതിലിനിപ്പുറം 

എന്‍റെ പ്രണയം 

ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നൊരുപാട്.
ഒരു നോട്ടത്തിനായ് ,
കുപ്പിവളക്കിലുക്കത്തിനായ്‌ !
അന്നു ഞാനാ മതിലുകളുടെ ഉയരത്തെ ശപിച്ചു,
 
ഒരുപാട്.

പെണ്‍കുട്ടികള്‍ക്കുമാത്രമുള്ള
 
സ്കൂളും കോളേജും
 
മതിലുകള്‍കൊണ്ടെന്റെ പ്രണയത്തെ
 
ആവതു പ്രതിരോധിച്ചു !
ഒടുവില്‍ എന്‍റെ പ്രണയമൊരു ശാശ്വതമായ സത്യമാണെന്ന്
 
നീ തിരിച്ചറിഞ്ഞപ്പോള്‍
 
ഞാന്‍ എല്ലാ മതിലുകളെയും പരിഹസിച്ചു !

പക്ഷേ ഇന്ന് നീ കൂടെ ഇറങ്ങി വന്നപ്പോള്‍ മാത്രമാണ്
നമ്മുടെ മുന്നിലെ ഭീമാകാരമായ മതില്‍
എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്‌ .
മതമെന്ന ആ വലിയ മതിലും
 
അതില്‍ നമ്മെ നോവിക്കാനായ്‌
തറച്ചു വച്ചിരിക്കുന്ന വര്‍ഗ്ഗീയ കുപ്പിചില്ലുകളും.

എന്‍റെയും നിന്‍റെയും ശരീരവും ആത്മാവും
 
നുറുങ്ങിയില്ലാതായാലും
അടര്‍ന്നുമാറാത്തോരീ മതില്‍
 
ആരെന്നു തച്ചുടയ്ക്കും ?
ആരെയും നോവിക്കാത്തൊരു
 
മതിലില്ലാ ലോകത്തേക്ക്
 
എന്നിനി പോകാനാവും !

ഭീരുവല്ല ഞാനെങ്കിലും പറയട്ടെയെന്‍
പ്രണയിനീ,
തിരിച്ചു പോകുക നീ....
മതിലുകള്‍ കെട്ടിപ്പൊക്കിയ ലോകത്തോട്‌
പടവെട്ടി ജയിക്കാന്‍ നടക്കുന്ന ഓരോ നിമിഷവും
നമുക്ക് നമ്മുടെ പ്രണയത്തെ ഓര്‍ക്കാനാവാതെ വരും,
അതിലുമെത്രയോ ഭേദം മനസ്സുകളില്‍
നമുക്ക് പ്രണയിക്കാം,
മതിവരുവോളം...
ഈ ലോകം നമുക്കുള്ളതല്ല;
മതിലുകള്‍ കെട്ടി വേര്‍തിരിച്ചു ജീവിക്കുന്നവര്‍ക്ക്
 
മാത്രമുള്ളതാണ്, അവര്‍ക്കുമാത്രം !


Photo Courtesy : Eldon Underhill

February 18, 2014

മാഞ്ഞതും മായാത്തതുമായ ചില ഓര്‍മ്മകള്‍


'ഓര്‍മ്മകളേ... കൈവള ചാര്‍ത്തി വരൂ‍ വിമൂകമീ വേദിയില്‍...'

ഓര്‍മ്മകളെപ്പറ്റി എന്തുമാത്രം പാട്ടുകള്‍ നമ്മുടെ മലയാള ഗാനശാഖയിലുണ്ട് !പലതും നമ്മുടെ പോയകാലത്തിന്റെ നൊമ്പരങ്ങളുടെയോ ഇഷ്ടങ്ങളുടെയോ കൂടെമാത്രമേ മനസ്സിലേക്ക് കടന്നു വരാറുള്ളൂ. 

'ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍ ....'

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ വരികള്‍ നമ്മളെ പലപ്പോഴും ആ പഴയ വള്ളി നിക്കറുകാരനായോ / മുറിപ്പാവടക്കാരിയായോ പഴയ വീട്ടിന്‍റെ മുറ്റത്തോ തൊടിയിലോ കായ്ച്ചു നില്‍ക്കുന്ന മാവിന്‍ ചുവട്ടില്‍ എത്രയോ വട്ടം കൊണ്ടു നിര്‍ത്തിയിട്ടുണ്ട് !

പോയകാലം കൃത്യമായി ഓര്‍മ്മയുണ്ടാവുക എന്നത് ഒരു എഴുത്തുകാരന് അനുഗ്രഹമാണ്
,
 പക്ഷേ ഒരു ശരാശരി മനുഷ്യനായി ജീവിക്കാന്‍ ഓര്‍മ്മ പോലെത്തന്നെ മറവിയും അത്യന്താപേക്ഷിതമാണ്.ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും അതെത്ര പഴയതായാലും ഓര്‍ത്തെടുത്ത് എഴുതുന്നവരെ കാണുമ്പോള്‍ അസൂയ തന്നെയാണ് തോന്നാറ്. മുന്‍പെങ്ങോ കണ്ട സിനിമയാണെങ്കിലും ഓര്‍ത്തെടുത്ത് കഥയും ആ സിനിമയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പറഞ്ഞുതരുന്ന ചില കൂട്ടുകാര്‍ നിങ്ങള്‍ക്കുമുണ്ടാവും. അവരോടു തോന്നാറില്ലേ ചെറിയൊരു അസൂയ ? അതുതന്നെയാണ് ഞാനും പറഞ്ഞുവരുന്ന സംഗതി ! 

പലതും എഴുതണമെന്നുണ്ട്... പക്ഷേ മിക്കവാറും വിഷയങ്ങള്‍ മറവിയുടെ നേര്‍ത്ത ആവരണത്തില്‍ മറഞ്ഞു കിടപ്പാണ്.എങ്കിലും ഇപ്പോള്‍ പല സംഭവങ്ങളും ഓര്‍മ്മവരുമ്പോള്‍ തന്നെ മൊബൈലിലെ ഡയറിയില്‍ ഒരു സൂചനാ വാക്കായെങ്കിലും എഴുതിയിടും.പിന്നെ എന്നെങ്കിലും നേരത്തോടെ എഴുതി പൂര്‍ത്തിയാക്കാം എന്ന വിശ്വാസത്തോടെ.

ഈയടുത്ത് പഴയ എല്‍പി സ്കൂള്‍ കാലത്തെ ഒരു സംഭവം എഴുതുവാന്‍ അന്ന് കൂടെ ആ പോക്കിരി ടീമില്‍ ഉണ്ടായിരുന്ന കൂട്ടുകാരന്‍ തന്നെ സഹായിക്കേണ്ടി വന്നു.
 

ഓര്‍ക്കാതിരിക്കാനുള്ളവയാണ് ശരിക്കും ബാല്യത്തിലും കൌമാരത്തിലും,
 പിന്നെ യൌവ്വനത്തിന്റെ ആദ്യഘട്ടങ്ങളിലുമൊക്കെ കൂടുതലുമുണ്ടായിരുന്നത് എന്നതാണ് സത്യം, ഒരുപക്ഷെ അതുകൊണ്ടു തന്നെയാവാം ആ കൂട്ടത്തില്‍ സന്തോഷം തന്ന വിഷയങ്ങള്‍പോലും മറന്നുപോയതെന്നു തോന്നുന്നു. 

കഴിഞ്ഞദിവസം ഒരു കൂട്ടുകാരനുമായി ഉണ്ടായ ചാറ്റ് ആണ് ഇതെഴുതാന്‍ കാരണം. ചാറ്റ് തുടങ്ങി കുറച്ചായപ്പോള്‍ പൊടുന്നനെ അവന്‍ ചോദിച്ചു
 

"
 നിങ്ങളുടെ ജനനതിയ്യതി ഏതാണ് ?" 

ഡിസംബര്‍ പതിനാല് .

"ഓഹ് നിങ്ങള്‍
 സാജിറ്റേറിയന്‍ ആണല്ലേ?" 

അതെ,
 അതിനെന്താണ്  കുഴപ്പം ?

"കുഴപ്പങ്ങളും ഗുണങ്ങളുമായി പലതുമുണ്ട്,
 പക്ഷേ ഞാന്‍ മനസ്സിലാക്കിയ ഒരു പൊതുകാര്യമുണ്ട്, മറ്റൊന്നുമല്ല.... പൊതുവേ സാജിറ്റെറിയന്‍സ് പ്രണയനഷ്ടമുള്ളവരാണെങ്കില്‍ ആ ഓര്‍മ്മ ഒരു നേരിപ്പോടുപോലെ ഉള്ളില്‍ നീറിക്കൊണ്ടിരിക്കും.നിങ്ങളുടെ 'ജീവിതപ്പെരുവഴിയില്‍ ' എന്ന കഥയിലെ റമീസിന്റെ അവസ്ഥപോലെ.

അപ്പോ നിന്‍റെ സ്റ്റാര്‍ എന്താണ്
 ?

"ഞാനും
 സാജിറ്റേറിയന്‍ തന്നെ" അവന്‍റെ മുഖത്തെ ജാള്യത ചാറ്റിങ്ങില്‍ ആയിട്ടുപോലും എനിക്കു കാണാന്‍ കഴിഞ്ഞു ! 

"അവളും
 സാജിറ്റേറിയന്‍ ആണ്. നിങ്ങളുടെ ജന്മദിനത്തിന് ആശംസ പറയുമ്പോള്‍ ഞാനവളെ ഓര്‍ത്തു, അന്നായിരുന്നു അവളുടെയും ജന്മദിനം  "

അവന്‍ പതിയെ ചില ഓര്‍മ്മകള്‍ എന്‍റെ മുന്നിലേക്ക്‌ കുടഞ്ഞിട്ടു.... എന്‍റെ കഥയിലെ ചില അവസ്ഥകളിലൂടെ കടന്നുപോയതു കൊണ്ടാണത്രേ അതു വായിച്ച ഉടനെ അവനെന്നോട് ചാറ്റ് ചെയ്യണമെന്നും ഇതൊക്കെ പറയണമെന്നും തോന്നിയത് !

അപ്പോള്‍ അവള്‍
 ???

"ആ.....അറിയില്ല,
 കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു."

ഞാനൊന്നും മിണ്ടിയില്ല,
 തുല്ല്യ ദുഖിതരാണു നാം സഖേ ...മനസ്സു പറഞ്ഞു.

"സന്തോഷ്‌ സുബ്രഹ്മണ്യം എന്ന സിനിമ കണ്ടിട്ടുണ്ടോ നിങ്ങള്‍
 ?"

ഉവ്വ്.
"അതിലെ ജെനീലിയ ചെയ്ത കഥാപാത്രമില്ലേ
 , അത് അവളെപ്പോലെ തന്നെയായിരുന്നു, അതേപോലെ നിലത്തു നില്‍ക്കാതെ സ്പ്രിങ്ങുപോലെ ഓടിച്ചാടി നടന്നിരുന്ന പെണ്‍കുട്ടി....ആ ഉടലളവുകള്‍പോലും അതുപോലെ....
കൂടെയുള്ളവരില്‍പ്പോലും തന്‍റെ പ്രസരിപ്പ് പകര്‍ന്നു നല്‍കുന്ന വിശേഷവ്യക്തിത്വം"

"ചെന്നൈയിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍
 , അവള്‍ അടുത്തുള്ള ഒരു ഐടി സ്ഥാപനത്തിലും.മാസം അവസാനിക്കുമ്പോഴേക്കും കിട്ടുന്ന എന്‍റെ ശമ്പളം കുറച്ചു ദിവസങ്ങള്‍ കൊണ്ട് തീരും, പിന്നെയങ്ങോട്ടു ആ മാസം തീരുന്നതുവരെ അവളുടെ എ.ടി.എം കാര്‍ഡായിരുന്നു ആശ്രയം.അങ്ങിനെ വലിയൊരു തുക ഞാനവള്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ട്, ഇന്നും അതെന്നെ അസ്വസ്ഥമാക്കുന്നുണ്ട്.അവള്‍ തന്ന പ്രണയവും അവള്‍ തന്ന പണവും ഇന്നും തിരിച്ചുകൊടുക്കാനാവാതെ എന്നിലൊരു വിങ്ങലായ് .... " അവന്‍റെ വാക്കുകള്‍ നെഞ്ചില്‍ പൊടിഞ്ഞു കുതിരുന്നത് എനിക്കു മനസ്സിലാകുമായിരുന്നു.... 

കുറച്ചൊരു ഇടവേളയ്ക്കു ശേഷം അവന്‍ വീണ്ടും തുടങ്ങി "സാജിറ്റേറിയന്‍മാര്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ മറക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെന്ന് ഞാന്‍ തുടക്കത്തിലേ പറഞ്ഞതാണ്.... പലരും നിങ്ങളുടെ പ്രണയവും വിഷാദവുമൊക്കെ വിഷയമാകുന്ന രചനകളെ തമാശയാക്കുമ്പോള്‍ പക്ഷേ അതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നെനിക്കിപ്പോള്‍ മനസ്സിലാകുന്നു."

സാജിറ്റേറിയന്‍ എന്ന സൂര്യരാശിയിലെ എന്‍റെ ജന്മനക്ഷത്രമാണോ എന്നെക്കൊണ്ട് വിരഹവും,
 പ്രണയവും എഴുതിക്കുന്നത് ? അതെ നക്ഷത്ര ജാതനായതുകൊണ്ടാണോ എന്‍റെ ജീവിതം ഇങ്ങനെയൊക്കെയായി മാറിയത് ?
അങ്ങനെയുള്ള ചില ചോദ്യങ്ങളും എന്നിലവശേഷിപ്പിച്ച് "പുറത്തുപോകാന്‍ കൂട്ടുകാര്‍ കാത്തിരിക്കുന്നു,
 പിന്നെ കാണാം" എന്നും പറഞ്ഞ് അവന്‍ പോയി....

ഓര്‍മ്മകള്‍ അടര്‍ന്നുപോകാതെ ഇന്നലെകളില്‍നിന്നു പടര്‍ന്നുകയറി ഇന്നിനെ വരിഞ്ഞു മുറുക്കി നാളെയിലേക്കു തന്‍റെ നാമ്പുകള്‍ നീട്ടി സിരകളിലും ഹൃദയത്തിലും വേരുകളാഴ്ത്തുമ്പോഴുള്ള നീറ്റല്‍ .... അത് ഒരിക്കലെങ്കിലും അനുഭവിച്ചവരുടെ മുന്നിലേ നമ്മളുടെ ഓര്‍മ്മകളുടെ കെട്ടഴിക്കാവൂ.... അല്ലെങ്കില്‍ അതൊരു മുഷിഞ്ഞ ഭാണ്ഡത്തിന്‍റെ ഗന്ധമായി മാത്രമേ അനുഭവപ്പെടൂ....!

"ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം,
 
ഓര്‍മിക്കണം എന്ന വാക്ക് മാത്രം"
 

മുരുകന്‍ കാട്ടാക്കടയുടെ 'രേണുക'യിലെ ഈ വരികള്‍ ചേര്‍ത്ത് ഞാനടയ്ക്കട്ടെ ഈ ഓര്‍മ്മക്കുറിപ്പ്‌.




Photo courtesy : Abhijeet Vardhan