ഇലമരച്ചില്ലയില്‍

May 14, 2014

തച്ചുടയ്ച്ചാലും ഉടയാത്തത്











മ്മുടെ പ്രണയങ്ങളിലെന്നും 
മതിലുകളായിരുന്നു വില്ലന്മാര്‍ .
ഗള്‍ഫ്‌ പണത്തിന്‍റെ പ്രതാപമറിയിക്കാന്‍ കെട്ടിയ 

നിന്‍റെ വീട്ടുമതിലിനിപ്പുറം 

എന്‍റെ പ്രണയം 

ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നൊരുപാട്.
ഒരു നോട്ടത്തിനായ് ,
കുപ്പിവളക്കിലുക്കത്തിനായ്‌ !
അന്നു ഞാനാ മതിലുകളുടെ ഉയരത്തെ ശപിച്ചു,
 
ഒരുപാട്.

പെണ്‍കുട്ടികള്‍ക്കുമാത്രമുള്ള
 
സ്കൂളും കോളേജും
 
മതിലുകള്‍കൊണ്ടെന്റെ പ്രണയത്തെ
 
ആവതു പ്രതിരോധിച്ചു !
ഒടുവില്‍ എന്‍റെ പ്രണയമൊരു ശാശ്വതമായ സത്യമാണെന്ന്
 
നീ തിരിച്ചറിഞ്ഞപ്പോള്‍
 
ഞാന്‍ എല്ലാ മതിലുകളെയും പരിഹസിച്ചു !

പക്ഷേ ഇന്ന് നീ കൂടെ ഇറങ്ങി വന്നപ്പോള്‍ മാത്രമാണ്
നമ്മുടെ മുന്നിലെ ഭീമാകാരമായ മതില്‍
എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്‌ .
മതമെന്ന ആ വലിയ മതിലും
 
അതില്‍ നമ്മെ നോവിക്കാനായ്‌
തറച്ചു വച്ചിരിക്കുന്ന വര്‍ഗ്ഗീയ കുപ്പിചില്ലുകളും.

എന്‍റെയും നിന്‍റെയും ശരീരവും ആത്മാവും
 
നുറുങ്ങിയില്ലാതായാലും
അടര്‍ന്നുമാറാത്തോരീ മതില്‍
 
ആരെന്നു തച്ചുടയ്ക്കും ?
ആരെയും നോവിക്കാത്തൊരു
 
മതിലില്ലാ ലോകത്തേക്ക്
 
എന്നിനി പോകാനാവും !

ഭീരുവല്ല ഞാനെങ്കിലും പറയട്ടെയെന്‍
പ്രണയിനീ,
തിരിച്ചു പോകുക നീ....
മതിലുകള്‍ കെട്ടിപ്പൊക്കിയ ലോകത്തോട്‌
പടവെട്ടി ജയിക്കാന്‍ നടക്കുന്ന ഓരോ നിമിഷവും
നമുക്ക് നമ്മുടെ പ്രണയത്തെ ഓര്‍ക്കാനാവാതെ വരും,
അതിലുമെത്രയോ ഭേദം മനസ്സുകളില്‍
നമുക്ക് പ്രണയിക്കാം,
മതിവരുവോളം...
ഈ ലോകം നമുക്കുള്ളതല്ല;
മതിലുകള്‍ കെട്ടി വേര്‍തിരിച്ചു ജീവിക്കുന്നവര്‍ക്ക്
 
മാത്രമുള്ളതാണ്, അവര്‍ക്കുമാത്രം !


Photo Courtesy : Eldon Underhill